Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ സർവകാല റെക്കോർഡ്  

കോവിഡും സാമ്പത്തി മാന്ദ്യവും തീർത്ത പ്രതിസന്ധികൾക്കിടയിലും 2021-22 സാമ്പത്തിക വർഷം 57,586.48 കോടി രൂപ മൂല്യമുള്ള 13,69,264 മെട്രിക് ടൺ സമുദ്രോൽപന്ന കയറ്റുമതിയുമായി ഇന്ത്യക്ക് സർകാല റെക്കോർഡ്. അളവിലും മൂല്യത്തിലും ശീതീകരിച്ച ചെമ്മീൻ  ഏറ്റവും വലിയ കയറ്റുമതി ഉൽപന്നം ആയി തുടരുകയും അമേരിക്കയും ചൈനയും ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണികൾ ആവുകയും ചെയ്തു.
2021-22 സാമ്പത്തിക വർഷത്തിൽ സമുദ്രോൽപന്ന കയറ്റുമതി 31.71 ശതമാനം വളർച്ച കൈവരിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 43,720.98 കോടി രൂപ മൂല്യമുള്ള 11,49,510 മെട്രിക് ടൺ സമുദ്രോൽപന്ന കയറ്റുമതിയായിരുന്നു നേടിയത്.
കോവിഡ് മഹാമാരി  മൂലം വിദേശ വിപണികളിലുണ്ടായ പലവിധ വെല്ലുവിളികളും നേരിട്ടാണ് എക്കാലത്തെയും മികച്ച കയറ്റുമതി നേട്ടം ഇന്ത്യ കൈവരിച്ചതെന്ന് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയർമാൻ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. കേന്ദ്ര വാണിജ്യ വകുപ്പ് നൽകിയ കയറ്റുമതി ലക്ഷ്യത്തിന്റെ 99.4 ശതമാനം കൈവരിക്കുകയും ചെയ്തു.
ശീതീകരിച്ച ചെമ്മീൻ 42,706.04 കോടി രൂപ  നേട്ടവുമായി സമുദ്രോൽപന്ന കയറ്റുമതിയിലെ മുന്തൂക്കം നിലനിർത്തി. മൊത്തം കയറ്റുമതിയുടെ അളവിൽ 53.18 ശതമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ അളവിൽ 31.68 ശതമാനം വർധനയാണുണ്ടായത്.
2020-21 ൽ ശീതീകരിച്ച ചെമ്മീന്റെ ആകമാന കയറ്റുമതി അളവിൽ 7,28,123 മെട്രിക് ടൺ ആയിരുന്നു. ഏറ്റവും വലിയ വിപണിയായ അമേരിക്ക 3,42,572 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി ചെയ്തപ്പോൾ ചൈന 1,25,667 മെട്രിക് ടണ്ണും, യൂറോപ്യൻ യൂനിയൻ 90,549 മെട്രിക് ടണ്ണും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 44,683 മെട്രിക് ടണ്ണും ജപ്പാൻ 38,492 മെട്രിക് ടണ്ണും മധ്യപൂർവേഷ്യൻ രാജ്യങ്ങൾ 37,158 മെട്രിക് ടണ്ണും ഇറക്കുമതി ചെയ്തു. എല്ലാ വിപണികളിലും ശീതീകരിച്ച ചെമ്മീന്റെ വിപണി മൂല്യത്തിൽ വർധന ദൃശ്യമായി.
വന്നാമി ചെമ്മീന്റെ കയറ്റുമതി 2021-22 ൽ 5,15,907 മെട്രിക് ടണ്ണിൽ നിന്നും 6,43,037 മെട്രിക് ടൺ ആയി ഉയർന്നു. വന്നാമി ചെമ്മീന്റെ ഇറക്കുമതിയിൽ യു.എസ് ഡോളർ മൂല്യത്തിൽ 59.05 ശതമാനവുമായി അമേരിക്ക മുൻപിലുണ്ട്. 14.59 ശതമാനവുമായി ചൈന, 8.16 ശതമാനവുമായി യൂറോപ്യൻ യൂനിയൻ, 4.78 ശതമാനവുമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, 3.61 ശതമാനവുമായി ജപ്പാൻ, 3.17 ശതമാനവുമായി മധ്യപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവ പിന്നാലെയും. കാര ചെമ്മീന്റെ കയറ്റുമതിയിൽ യു.എസ്.ഡി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 25.90% വിഹിതവുമായി യു.എസ്.എ പ്രധാന വിപണിയായി മാറി. തുടർന്ന് യൂറോപ്യൻ യൂനിയനും (23.78%) ജപ്പാനും (22.71%) അടുത്ത മികച്ച വിപണികളായി.

Latest News