രാജ്യാന്തര വ്യോമപാതകളിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക്, യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടെക്‌നിക്കൽ ലാൻഡിങ് എന്നറിയപ്പെടുന്ന ഈ സംവിധാനം ഒരുക്കിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ സമീപ റൂട്ടുകളിൽ പറന്ന 9 വിമാനങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയത്. 4.75 ലക്ഷം ലിറ്റർ ഇന്ധനമാണ് ഇവ കൊച്ചിയിൽ നിന്ന് നിറച്ചത്. ലാൻഡിങ് ഫീ ഉൾപ്പെടെയുളള ഫീസ് ഈടാക്കുന്നതിനാൽ വിമാനത്താവള വരുമാനത്തിൽ വർധനയുണ്ടാക്കാനും കൊച്ചിയുടെ ഇന്ധന വിതരണ സംവിധാനത്തിൽ പുരോഗതിയുണ്ടാക്കാനും ഇത് ഉപകരിക്കും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇത്തരത്തിൽ സൗകര്യമൊരുക്കിയതോടെ, കൊളംബോയിൽ നിന്ന് യൂറോപ്പിലേക്കും ഗൾഫിലേക്കും പോകുന്ന വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനായി കൊച്ചിയിലിറങ്ങിയത്. ഇത്തരമൊരു സാധ്യത മുന്നിൽ കണ്ടതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി വിമാന ഇന്ധന ഹൈഡ്രന്റ് സംവിധാനങ്ങളും പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി പദ്ധതി തയാറാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ ടേൺ എറൗണ്ട് സമയത്തിൽ വിമാനത്തിൽ ഇന്ധനം നിറച്ച് വീണ്ടും സർവീസ് നടത്തുക, കൊച്ചി വിമാനത്താവളത്തിന്റെ സാധാരണ പ്രവർത്തനത്തിനും ട്രാഫിക്കിനും തടസ്സം നേരിടാതെ നോക്കുക എന്നിവയായിരുന്നു വെല്ലുവിളി. ഇത് പ്രായോഗികമായി നടപ്പിലാക്കിയതോടെ ജൂലൈ 29 മുതലുള്ള 3 ദിവസങ്ങളിൽ മാത്രം ശ്രീലങ്കൻ എയർലൈൻസിന്റെ കൊളംബോ ലണ്ടൻ, കൊളംബോ ഫ്രാങ്ക്ഫർട്ട്, കൊളംബോ ഷാർജ വിമാനങ്ങൾ, എയർ അറേബ്യയുടെ കൊളംബോ ഷാർജ സർവീസ്, ജസീറയുടെ കൊളംബോ കുവൈത്ത് സർവീസ് എന്നിവയുൾപ്പെടെ 9 വിമാനങ്ങൾ യാത്രാമധ്യേ കൊച്ചിയിൽ ഇറക്കുകയും ഇന്ധനം സ്വീകരിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ എത്തുമെന്നാണ് കരുതുന്നത്.
നിലവിലുള്ള സർവീസുകളെ ബാധിക്കാതെ കുടൂതുൽ വിമാനങ്ങൾക്ക് വേഗത്തിൽ ഇന്ധനം നിറച്ച് പോകാനുള്ള സൗകര്യമാണ് കൊച്ചിയിൽ ഒരുക്കിയിരിക്കുന്നതെന്നും ഇത് വിജയകരമായതോടെ നിരവധി എയർലൈനുകൾ സിയാലിനെ സമീപിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. കാര്യമായ വരുമാനം ഇതിലൂടെ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് പല വിമാനത്താവളങ്ങളും ടെക്‌നിക്കൽ ലാൻഡിങ് സൗകര്യം ഒരുക്കുന്നതിലൂടെ വലിയ വരുമാനം നേടുന്നുണ്ട്. സാധാരണ സർവീസുകളിൽ നിന്ന് നേടുന്നതിനേക്കാൾ വരുമാനം ടെക്‌നിക്കൽ ലാൻഡിങിലൂടെ നേടുന്ന വിമാനത്താവളങ്ങളുമുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഫ്യൂവൽ ഹൈഡ്രന്റ് സംവിധാനത്തിലും ഏപ്രൺ മാനേജ്‌മെന്റിലും വരുത്തിയ പരിഷ്‌കാരങ്ങൾ വികസനത്തിന്റെ മറ്റൊരു സാധ്യത കൂടി തുറന്നിടുകയാണ്.