മക്ക-തീർത്ഥാടകർക്ക് ഹജിന്റെയും ഉംറയുടെയും അനുഷ്ഠാനങ്ങളും ആചാരങ്ങളും പഠിപ്പിക്കാനും ബോധവൽക്കരിക്കാനും ഇലക്ട്രോണിക് ലൈബ്രറി സ്‌കീനുകളുമായി മതകാര്യ മന്ത്രാലയം. എയർപോർട്ടുകളിലും തുറമുഖങ്ങളിലും വിശുദ്ധ പള്ളികളിലും ഇത്തരത്തിലുള്ള നിരവധി സ്‌ക്രീനുകൾ സ്ഥാപിച്ചു. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ഇലക്ട്രിക് ബോർഡുകൾ ഒരുക്കിയിരിക്കുന്നത്. ക്യൂ ആർ കോഡ് ഉപയോഗിച്ച് മൊബൈൽ വഴി വിവരങ്ങൾ ലഭിക്കുന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും ഇതിൽ സൗകര്യമുണ്ട്. ഹജുമായി ബന്ധപ്പെട്ട വിഷയങ്ങളും തീർത്ഥാടനത്തിന്റെ ആദ്യാവസാനം ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം വിശദമായി ഇതിലൂടെ മനസ്സിലാക്കാം. 3000 ത്തിലധികം വിവരങ്ങൾ ഇലക്ട്രോണിക് ലൈബ്രറി സ്‌കീൻ വഴി ലഭിക്കുമെന്നും ദൃശ്യ, ശ്രാവ്യ സൗകര്യം ബോർഡിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 30 ഭാഷകളിലായി 300 ഡിജിറ്റൽ പുസ്തകങ്ങളും ഹജിന്റെയും ഉംറയുടെയും ത്രീഡി ആവിഷ്‌കാരങ്ങളും ഇതിലുണ്ട്. ഹാജിമാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുകയെന്ന മന്ത്രാലയത്തിന്റെ ലക്ഷ്യം പൂർത്തിയാക്കാനാണ് ശാസ്ത്രീയ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഇലക്ട്രോണിക് സ്‌ക്രീൻ സൗകര്യം മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.