നൂപുര്‍ ശര്‍മക്ക് പിന്തുണ, മഹാരാഷ്ട്ര സ്വദേശിയുടെ കൊലപാതകവും എന്‍.ഐ.എ അന്വേഷിക്കും

ന്യൂദല്‍ഹി-പ്രവാചക നിന്ദയെ തുടര്‍ന്ന് ബി.ജെ.പി പുറത്താക്കിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന് മഹാരാഷ്ട്രയില്‍ നടന്ന കൊലപാതാകം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടു.
ജൂണ്‍ 21 നാണ് അമരാവതിയിലെ ഉമേഷ് കൊല്‍ഹെയെ കുത്തിക്കൊന്നത്. നൂപുര്‍ ശര്‍മയെ പിന്തുണക്കുന്ന വാട്‌സാപ്പ് പോസറ്റ് പങ്കുവെച്ചതിനാണ് 54 കാരനായ ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

കൊലക്കുപിന്നിലെ ഗുഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്ട്ര ബന്ധം എന്നിവ അന്വേഷിക്കാനാണ് എന്‍.ഐ.എക്ക് വിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന് രാജസ്ഥാനിലെ ഉദയ് പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരെ കൊലപ്പെടുത്തിയതിന് അഞ്ച് ദിവസം മുമ്പായിരുന്നു ഈ സംഭവം.

 

Latest News