Sorry, you need to enable JavaScript to visit this website.

 ഭര്‍ത്താവ് സജാദ് കുറ്റക്കാരന്‍, ഷഹാനയെ ശാരീരികവും  മാനസികവുമായി പീഡിപ്പിച്ചുവെന്ന് കുറ്റപത്രം

കോഴിക്കോട്- മോഡലും നടിയുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്നു പോലീസ്  കുറ്റപത്രം. ഷഹാനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. സജാദിന്റെ ലഹരി ഉപയോഗവും ആത്മഹത്യക്ക് കാരണമായി. ആത്മഹത്യ ചെയ്ത ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും കുറ്റപത്രത്തില്‍ പറയുന്നു. സജാദിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ആത്മഹത്യയാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെങ്കിലും, ഭര്‍ത്താവില്‍ നിന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയുടെ വീട്ടില്‍ കണ്ടെത്തിയ ഡയറിയില്‍ നിന്നാണു പീഡനത്തിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചത്. 180 പേജുള്ള ഡയറിയില്‍ 81 പേജുകളില്‍ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. ഷഹാനയുടെ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
മെയ് 13ന് ആണ് കോഴിക്കോട് പറമ്പില്‍ ബസാറിന് സമീപം ഗള്‍ഫ് ബസാറില്‍ ഭര്‍ത്താവ് സജാദിനൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന കെട്ടിടത്തില്‍ ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെ ലഹരി വില്‍പന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചേവായൂര്‍ പോലീസാണ് സജാദിനെ അറസ്റ്റ് ചെയ്തത്.
 

Latest News