Sorry, you need to enable JavaScript to visit this website.

എ.കെ.ജി സെന്റര്‍ അക്രമം ജനശ്രദ്ധ തിരിച്ചുവിടാനുളള അടവെന്ന് സംശയം -ചെന്നിത്തല

തിരുവനന്തപുരം- എ.കെ.ജി സെന്റര്‍ അക്രമത്തില്‍ തികഞ്ഞ ദുരൂഹതയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ  തിരിച്ചുവിടുവാനുളള അടവാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംഭവം ഉണ്ടായി അഞ്ച് മിനിറ്റിനുളളില്‍ തന്നെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും പറഞ്ഞത്  ഇതിനു പിന്നില്‍  കോണ്‍ഗ്രസ് ആണെന്നാണ്. 24 മണിക്കൂറും പോലീസിന്റെ സര്‍വൈലന്‍സ് ഉളള സ്ഥലമാണു എ.കെ.ജി സെന്റര്‍ അടക്കമുളള പ്രദേശം. പോലീസ് എന്ത് ചെയ്യുകയായിരുന്നു. പ്രതിയെ എന്ത്കൊണ്ട് പോലീസ് പിടിക്കുന്നില്ല. ഇവിടെ കാണാന്‍ കഴിയുന്നത് വളരെ ദുരൂഹമായ സാഹചര്യമാണ്.  മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലകളില്‍ യു.ഡി.എഫിന്റെ സമരമാണ്. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍  കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനു മുതിരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. ആരെങ്കിലും വിശ്വസിക്കുമോ. നട്ടാല്‍ കുരുക്കാത്ത നുണയാണ് സി.പി.എം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
സംഭവം നടന്ന് അഞ്ച് മിനിറ്റിനുളളില്‍ തന്നെ ജയരാജനും കോടിയേരിയും കോണ്‍ഗ്രസാണ്  അക്രമണം നടത്തിയത് എന്ന് പറയുന്ന  ചേതോവികാരം എന്താണ്. എന്നിട്ട് പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കുവാന്‍ പറയുകയാണ്. ആലപ്പുഴ ജില്ലയില്‍ വ്യാപക അക്രമണം നടക്കുകയാണ് കേരളത്തിന്റെ പല ഭാഗത്ത് അക്രമം നടക്കുന്നു.  ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ വരെ  കൈവെട്ടി. വ്യാപകമായ ആക്രമണം കേരളത്തില്‍ അഴിച്ചുവിട്ടിട്ട് പ്രസ്താവന കൊടുക്കുകയാണ് സമചിത്തത കൈവരിക്കണമെന്ന്. എന്തിനാണീ നാടകം.
സ്വര്‍ണകളളക്കടത്തുമായി ബന്ധപ്പെട്ടും സ്പ്രിംഗ്ളര്‍ അഴിമതിയുമായി ബന്ധപ്പെട്ടും ഉയര്‍ന്ന് വന്നിരിക്കുന്ന വസ്തുതകള്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും നാണം കെടുത്തുന്നു എന്നുളളതുകൊണ്ട് ഇതില്‍ നിന്ന് എല്ലാം ജനശ്രദ്ധ തിരിച്ചുവിടുവാന്‍ വേണ്ടിയിട്ടാണ് ഇത്തരം നടപടികളെന്നും ചെന്നിത്തല പറഞ്ഞു.

 

Latest News