Sorry, you need to enable JavaScript to visit this website.

കൈക്കൂലി വാങ്ങിയ പണവുമായി എ.എം.വി.ഐയെ വിജിലന്‍സ് പിടികൂടി

നിലമ്പൂര്‍-കൈക്കൂലി പണവുമായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് വിജിലന്‍സിന്റെ പിടിയില്‍. വഴിക്കടവ് ആര്‍ടിഒ ചെക്കുപോസ്റ്റിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ഷഫീസിനെയാണ് 50,700 രൂപയുമായി മലപ്പുറം പോലീസ് വിജിലന്‍സ് ഡി.വൈ.എസ്.പി. ഫിറോസ് എം. ഷെഫീഖും സംഘവും നിലമ്പൂര്‍ റെയില്‍വെ  സ്റ്റേഷനില്‍ നിന്നു പിടികൂടിയത്. വിജിലന്‍സ് പിടിയിലായതോടെ ഇയാള്‍ കുഴഞ്ഞു വീഴുകയും തുടര്‍ന്നു പോലീസ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിലമ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കുകയുമായിരുന്നു.
 രാവിലെ 6.50 ഓടെയാണ് ഷഫീസ് പിടിയിലായത്. നിലമ്പൂരില്‍ നിന്നു പുറപ്പെടുന്ന ഏഴു മണിയുടെ തീവണ്ടിക്ക് പോകാനായി റെയില്‍േവ സ്‌റ്റേഷനിലെത്തിയതായിരുന്നു. ആലപ്പുഴ സ്വദേശിയായ ഇയാള്‍ ഭാര്യയുടെ പേരിലുള്ള കാറില്‍ വഴിക്കടവ് ചെക്കുപോസ്റ്റില്‍ നിന്നു ഏജന്റിനൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലാണ്.
വഴിക്കടവില്‍ നിന്നു ഏജന്റിനൊപ്പം പുറപ്പെട്ടപ്പോള്‍ തന്നെ ഇരുവരും വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു വഴിക്കടവ് കൃഷി ഓഫീസറെ കൂടി ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഏജന്റ് മുഖേന ഇയാള്‍ വാങ്ങിയ കൈക്കൂലി പണമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വഴിക്കടവ് ആര്‍.ടി.ഒ ചെക്കുപോസ്റ്റിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് മൂന്നു ദിവസം കൊണ്ടുമാത്രം വാങ്ങിയ 50,700 രൂപയുമായി അസിസ്റ്റന്റ് മോട്ടേര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിലായിരിക്കുന്നത്. പോലീസ് വിജിലന്‍സ് ഡി.വൈ.എസ്.പി വിജിലന്‍സ് ഡയറക്ടര്‍ക്ക് നടപടിക്ക് ശിപാര്‍ശ ചെയ്തു് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. പിടിച്ചെടുത്ത പണം ട്രഷറിയില്‍ അടക്കും.
മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് വിഭാഗം എസ്.ഐമാരായ മോഹന്‍ദാസ്, ശ്രീനിവാസന്‍, എ.എസ്.ഐ മുഹമ്മദ് സലീം, എസ്‌സിപിഒ പ്രിജിത്ത്, ഡ്രൈവര്‍ ജുനൈദ്, വഴിക്കടവ് കൃഷി ഓഫീസര്‍ ഡോ. നിസാര്‍ എന്നിവരും പങ്കെടുത്തു.

 

Latest News