അഞ്ച് വര്‍ഷത്തിനിടെ എം പിമാരുടെ സൗജന്യ  ട്രെയിന്‍ യാത്രയ്ക്ക് 62 കോടി രൂപ ചെലവാക്കി 

ഭോപാല്‍- കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എംപിമാര്‍ 62 കോടി രൂപയ്ക്ക് ട്രെയിന്‍ യാത്ര നടത്തിയെന്ന് കണക്കുകള്‍. സിറ്റിംഗ് എം പിമാരും മുന്‍ എം പിമാരും ചേര്‍ന്ന് നടത്തിയ യാത്രാച്ചെലവാണിത്. മധ്യ പ്രദേശിലെ ചന്ദ്രശേഖര്‍ ഗൗര്‍ എന്ന വ്യക്തി വിവരാകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയായിട്ടാണ് ഈ കണക്കുകള്‍ ലഭ്യമായത്. ഇതില്‍ കോവിഡ് കാലത്ത് മാത്രമായി ഇവര്‍ക്ക് വേണ്ടി രണ്ടരക്കോടി രൂപയാണ് ചെലവാക്കിയതെന്നും മറുപടിയിലുണ്ട്.
2017 മുതല്‍ 2022 വരെയുള്ള കാലത്ത് സിറ്റിംഗ് എം പിമാര്‍ 35.21 കോടി രൂപയ്ക്കും മുന്‍ എം പിമാര്‍ 26.82 കോടി രൂപയ്ക്കുമാണ് യാത്ര ചെയ്തത്. 2020 21 കൊവിഡ് കാലത്ത് സിറ്റിംഗ് എംപിമാര്‍ 1.29 കോടി രൂപയ്ക്കും മുന്‍ എം പിമാര്‍ 1.18 കോടി രൂപയ്ക്കും യാത്ര നടത്തിയിട്ടുണ്ട്.2020 മാര്‍ച്ച് 20നും 2022 മാര്‍ച്ച് 31നും ഇടയില്‍ 7.31 കോടി മുതിര്‍ന്ന പൗരന്മാര്‍ മുഴുവന്‍ പണവും നല്‍കി ടിക്കറ്റെടുത്ത് യാത്ര ചെയ്തിട്ടുണ്ട്. ഇതില്‍ 60 വയസിന് മുകളില്‍ 4.46 കോടി പുരുഷന്മാരും 58 വയസിന് മുകളിലുള്ള 2.84 കോടി സ്ത്രീകളും 8310 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നതായും കണക്കുകളില്‍ പറയുന്നുണ്ട്.
 

Latest News