Sorry, you need to enable JavaScript to visit this website.

സഹോദരിയുടെ വഴിവിട്ട ബന്ധങ്ങള്‍ എതിര്‍ത്ത  13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരിയുടെ സഹായത്തോടെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലാണ് 13 വയസുകാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സഹോദരിയുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ലഖിംപുര്‍ ഖേരി പോലീസ് സൂപ്രണ്ട് സഞ്ജിവ് സുമന്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. രഞ്ജിത് ചൗഹാന്‍, അമര്‍ സിംഗ്, അങ്കിത്, സന്ദീപ് ചൗഹാന്‍ എന്നിവരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ സഹോദരിയും സുഹൃത്തുക്കളായ ദീപു ചൗഹാന്‍, അര്‍ജുന്‍ എന്നിവര്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ പെണ്‍കുട്ടിക്ക് പ്രതികളായ നാല് പേരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം മനസിലാക്കിയ സഹോദരി എതിര്‍പ്പറിയിച്ചിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച സഹോദരിയെ വീടിന് സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് സഹോദരി കൂട്ടിക്കൊണ്ട് പോയി. അവിടെവച്ച് പ്രതികള്‍ 13 വയസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടെങ്കിലും പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി എസ്പി വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയും സഹോദരിയും തമ്മിലുണ്ടായ വഴക്കാണ് ബലാത്സംഗത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികളെല്ലാം 18നും 19നും ഇടയില്‍ പ്രായമുള്ളവരാണ്.
 

Latest News