Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദളിത് ഹർത്താൽ ഉയർത്തുന്ന രാഷ്ട്രീയം

പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമത്തിൽ വെള്ളം ചേർക്കാനുള്ള നീക്കം ഉപേക്ഷിക്കാനും ഈ ആവശ്യമുന്നയിച്ചു നടന്ന ഭാരത് ബന്ദ് ദിവസം 12 ദളിത് പ്രവർത്തകരെ വെടിവെച്ചു കൊന്നതിനുമെതിരെ നടന്ന ദളിത് ഹർത്താൽ  കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയ ഒരദ്ധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. ഏതു വിഷയത്തിലും കക്ഷിരാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് അന്ധമായ നിലപാടെടുക്കുകയും സ്വന്തം പാർട്ടി ചെയ്യുന്ന ഏതു അനീതിയേയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനമാണല്ലോ കേരളം. ഏതു ഈർക്കിലി പാർട്ടി ആഹ്വാനം ചെയ്താലും ഹർത്താൽ വിജയിക്കുന്ന പ്രദേശം. കുടിപ്പകയുടെ ഭാഗമായി നടക്കുന്ന കക്ഷിരാഷ്ട്രീയ കൊലകളുടെ പേരിൽ പോലും ഹർത്താലുകൾ നടക്കുന്ന സംസ്ഥാനം. അവിടെയാണ് വിരലിലെണ്ണാവുന്ന, ചെറിയ ചില ദളിത് സംഘടനകൾ ആദ്യമായി ഒരു ഹർത്താലിന് ആഹ്വാനം ചെയ്തത്. 
സ്വാഭാവികമായും ഈ ഹർത്താൽ കാര്യമായ ചലനമുണ്ടാക്കില്ല എന്നായിരുന്നു പൊതുവിലുണ്ടായ വിലയിരുത്തൽ. ഏപ്രിൽ രണ്ടിനു ദളിത് സംഘടനകൾ നടത്തിയ അഖിലേന്ത്യാ ബന്ദ് ഇവിടെ വാർത്ത പോലുമായിരുന്നില്ല. സംഘടിത വിഭാഗങ്ങളുടെ തൊഴിൽസ്ഥിരതയുടെ പേരിൽ അന്നു കേരളത്തിൽ നടന്ന പൊതുപണിമുടക്ക് ഫലത്തിൽ ഹർത്താൽ തന്നെയായിരുന്നു. എന്നാൽ ഒരു സംഘടനയും അതിനെതിരെ രംഗത്തു വന്നില്ല. എന്നാൽ ദളിത് ഹർത്താലാഹ്വാനത്തോട് പലരും പ്രതികരിച്ചത് അങ്ങനെയായിരുന്നില്ല. സാധാരണ പതിവില്ലത്ത പോലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും സ്വകാര്യ ബസുടമാ സംഘടനയും ഹർത്താൽ ദിവസം കട തുറക്കുമെന്നും വാഹനങ്ങൾ നിരത്തിലിറക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. എന്തിനേറെ, എല്ലാവരും ജോലിക്കു വരണമെന്ന് ജീവനക്കാരോട് കെ എസ് ആർ ടി സി ആവശ്യപ്പെടുകയും ചെയ്തു. 
ഹർത്താലിൽ തീവ്രവാദികൾ കയറിപ്പറ്റി വ്യാപകമായി അക്രമങ്ങൾ നടത്തുമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തതായി വാർത്തയും വന്നു. ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമോ കെ പി എം എസ് പോലുള്ള വലിയ ദളിത് സംഘടനകളോ ആദ്യഘട്ടത്തിൽ ഹർത്താലിനനുകൂലമായി രംഗത്തു വന്നതുമില്ല. ബിജെപിയുടെ പല നേതാക്കളും ഹർത്താലിനെതിരെ പരസ്യമായി രംഗത്തു വന്നു. ഇത്തരമൊരു ഹർത്താലിനെ കുറിച്ചറിയില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. തങ്ങളുടെ ആത്മാഭിമാനം തന്നെയാണ് വെല്ലുവിളിക്കപ്പെട്ടതെന്നു മനസ്സിലാക്കിയ ദളിത് ഐക്യവേദി പ്രവർത്തകർ അതേറ്റെടുക്കുകയായിരുന്നു. അതിന്റെ പ്രതിഫലനമാണ് ഒരു പരിധി വരെയെങ്കിലും ഹർത്താൽ വിജയിക്കാൻ കാരണം. ദളിതർക്കു പ്രതേക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജാതിബോധമല്ല വർഗബോധമാണ് വേണ്ടതെന്നും സ്വത്വ രാഷ്ട്രീയം പിന്തിരിപ്പനാണെന്നും പൊതുധാരണ നിലനിൽക്കുന്ന കേരളത്തിൽ ഇത് വൻ വിജയമായി തന്നെ കണക്കാക്കണം. ചെറിയ തോതിൽ വാഹനങ്ങൾ തടുക്കലും കടകളടപ്പിക്കലുമൊക്കെ ഉണ്ടായെങ്കിലും അനാവശ്യമായി സൃഷ്ടിച്ച പ്രകോപനമാണ് അതിനു കാരണമെന്നു വ്യക്തം. 
പൊതുസമൂഹവും രാഷ്ട്രീയ നിരീക്ഷകരും ചർച്ച ചെയ്യേണ്ടതായ പല വിഷയങ്ങളും ദളിത് ഹർത്താലുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. ദളിത് ഹർത്താൽ എന്നു പറയുന്നതു തന്നെ ജാതീയതയാണെന്നും നാളെ ബ്രാഹ്മണ ഹർത്താൽ ഉണ്ടാകില്ലേ എന്നുമുള്ള  'മനുഷ്യവാദി'കളുടെ വിമർശനത്തെ തള്ളിക്കളയാം. എന്നാൽ അടുത്ത കാലത്തായി കേരളത്തിൽ നടക്കുന്ന ഏതൊരു ജനകീയ സമരത്തിനും നേരെ ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരുന്ന മുസ്‌ലിം - മാവോ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം എന്ന ആരോപണം ഇവിടേയും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമുണ്ടായി. അതിന്റെ ഭാഗമായാണ് ഐ ബിയും രംഗത്തിറങ്ങിയത്. 
പത്രസമ്മേളനത്തിൽ നിരന്തരമായ ചോദ്യങ്ങളുയർന്നപ്പോൾ എം ഗീതാനന്ദൻ പറഞ്ഞ ഒരു മറുപടി ഇവർക്ക് തുരുപ്പുചീട്ടായി. അണികളെകൊണ്ട് ആരെവേണമെങ്കിലും കൊല്ലിക്കാൻ ഏതു പ്രകോപന പ്രസംഗവും നടത്തുന്ന നാട്ടിലാണ് ഇതു നടന്നത്. എന്നിട്ട് സംഭവിച്ചതെന്താ? ഗീതാനന്ദനടക്കമടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നാൽ പതിവുപോലെ തീവ്രവാദി ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിഞ്ഞു. മാത്രമല്ല  മുസ്‌ലിം വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ജില്ലകളിൽ ഹർത്താൽ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല എന്നതാണ് യാഥാർത്ഥ്യം.  വാസ്തവത്തിൽ ദളിത് പ്രക്ഷോഭങ്ങളോട് മുസ്‌ലിം സംഘടനകൾ നിസ്സംഗത പ്രകടിപ്പിക്കുന്നത് ശരിയാണോ എന്നാണ് പരിശോധിക്കേണ്ടത്. ഇരകളെന്ന നിലയിൽ അഖിലേന്ത്യാതലത്തിൽ ഈ വിഭാഗങ്ങൾ തമ്മിൽ ഉയർന്നു വരുന്ന ഐക്യം കേരളത്തിൽ കാണുന്നില്ല. അത്തരമൊരു ഐക്യം ഉണ്ടാക്കാനാണ് ദളിത് - ന്യൂനപക്ഷ പ്രവർത്തകർ ചെയ്യേണ്ടത്. യൂത്ത് ലീഗിന്റേയും മറ്റു ചില മുസ്‌ലിം സംഘടനകളുടേയും പ്രവർത്തകർ ഹർത്താലിന്റെ വിജയത്തിനായി ചിലയിടങ്ങളിൽ പ്രവർത്തിച്ചു. എന്നാൽ രണ്ടു ദിവസം മുമ്പെങ്കിലും ഹർത്താലിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. യൂത്ത് കോൺഗ്രസാകട്ടെ ഹർത്താൽ ദിവസം രാവിലെയാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്. 
സിപിഎമ്മിന്റേയും സിപിഐയുടേയും കോൺഗ്രസിന്റേയും പല നേതാക്കളും ഹർത്താലിനെ 
പിന്തുണക്കുന്നതായി പറയുകയുണ്ടായി. എന്നാൽ അതെല്ലാം ചെയ്യേണ്ടിയിരുന്നത് നേരത്തെയായിരുന്നു. ഹർത്താൽ വിജയിക്കണമെന്ന ആഗ്രഹമോ വിജയിക്കുമെന്ന പ്രതീക്ഷയോ അവർക്കുണ്ടായിരുന്നില്ല എന്നർത്ഥം. അവസാനം ഹർത്താലിലെ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി. സിപിഎമ്മിതാ ജാഥകൾ നടത്താൻ പോകുന്നു. യുഡിഎഫും എൽഡിഎഫും എൻഡിഎയേയും ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും ചെങ്ങന്നൂരിലെ മൂന്നു സ്ഥാനാർത്ഥികളും പിന്തുണ പ്രഖ്യാപിച്ചത് അവിടത്തെ ദളിത് വോട്ടുകൾ ലക്ഷ്യമിട്ടാണെന്നത് അവിടെ നിൽക്കട്ടെ.
നവോത്ഥാന പ്രസ്ഥാനങ്ങളും ദളിത് പ്രസ്ഥാനങ്ങളും ഒരുപാട് ഉഴുതുമറിച്ച തിരുവിതാംകൂർ - കൊച്ചി മേഖലകളിലാണ് ഹർത്താൽ കൂടുതൽ ശക്തമായതെന്നത് സ്വാഭാവികം. ബിജെപിയും സിപിഎമ്മും മുഖാമുഖം ബലപരീക്ഷണം നടക്കുന്ന കണ്ണൂരിലാണ് ഹർത്താൽ ഏറ്റവും കുറവ് ചലനമുണ്ടാക്കിയതെന്നതും ശ്രദ്ധിക്കേണ്ടതാണ്. സവർണ്ണ ഫാസിസത്തിനെതിരെ ഇന്ത്യയിലെമ്പാടും ഉയരുന്ന ദളിത് - അംബേദ്കർ രാഷ്ട്രീയത്തോട് മുഖംതിരിച്ചാണ് കേരള രാഷ്ട്രീയം ഇപ്പോഴും മുന്നോട്ടു പോകുന്നതെന്നത് വ്യക്തം. 
എന്നാൽ അയ്യങ്കാളിയുടെ പിന്മുറക്കാർ കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണ് ഈ ദളിത് ഹർത്താൽ. അംബേദ്കർ തന്റെ ജീവിത കാലം മുഴുവൻ പറഞ്ഞിരുന്നതും ജിഗ്‌നേഷ് മേവാനിയെപോലുള്ളവർ ഉയർത്തിപ്പിടിക്കുന്നതുമായ സ്വത്വ രാഷ്ട്രീയം ജാതിരാഷ്ട്രീയത്തിലേക്കുള്ള പിന്മടക്കമല്ല, ജാതി നിർമ്മാർജ്ജനത്തിലേക്കുള്ള കുതിച്ചുചാട്ടമാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. സഹസ്രാബ്ദങ്ങളായി തങ്ങൾക്കു നിഷേധിക്കപ്പെട്ട സാമൂഹ്യനീതി നേടിയെടുക്കാനുള്ള ആവശ്യങ്ങളും നിയമങ്ങളുമെല്ലാം ആ പ്രയാണത്തിന്റെ ഭാഗമാണ്. അതു തിരിച്ചറിഞ്ഞാൽ മാത്രമേ ഇനിയും ശക്തമാകാൻ പോകുന്ന ദളിത് പോരാട്ടങ്ങളോട് ഐക്യപ്പെടാൻ നമുക്കു കഴിയൂ. അതാണ് ഈ ഹർത്താൽ നൽകുന്ന പ്രധാന രാഷ്ട്രീയ പാഠം.

Latest News