ജറൂസലം- ഗാസ അതിര്‍ത്തിയില്‍ ഫലസ്തീനി യുവാവിനെ വെടിവെച്ചു കൊന്ന സൈനികന്‍ മെഡലിന് അര്‍ഹനാണെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി അവിഗ്ഡര്‍ ലബിര്‍മാന്‍. ഫലസ്തീനിയെ പച്ചക്ക് വെടിവെച്ചു കൊല്ലുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ അംഗീകാരം.
എന്നാല്‍ ഈ ദൃശ്യം പകര്‍ത്തിയ സൈനികനെ തരംതാഴ്‌ത്തേണ്ടതുണ്ടെന്നും ലിബര്‍മാന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. വിഡിയോ കൃത്രിമമല്ലെന്നും യഥാര്‍ഥത്തിലുള്ളതാണെന്നും സ്ഥരികീരിച്ച ഇസ്രായില്‍ സേന, പലതവണ മുന്നറിയിപ്പ് നല്‍കിയതിനുശേഷമാണ് വെടിവെച്ചതെന്ന് അവകാശപ്പെട്ടു.
എന്നാല്‍ ഇപ്പോള്‍ ഗാസ-ഇസ്രായില്‍ അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ചിത്രീകരിച്ചതല്ല, ഈ വിഡിയോയെന്ന് ഫലസ്തീനികള്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരിച്ചതാണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തിയില്‍ സൈനികര്‍ക്ക് യാതൊരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്താത്ത ഗാസക്കാരെയാണ് ഇസ്രായില്‍ ഭടന്മാര്‍ വെടിവെച്ചു കൊല്ലുന്നത്.