മൈക്രോബ്ലോഗിംഗ് സോഷ്യൽ മീഡിയയായ ട്വിറ്ററിൽ ഇനി നെടുങ്കൻ ലേഖനങ്ങളും എഴുതാനുള്ള സൗകര്യം വരുന്നു. ഇതിനായി നോട്‌സ് എന്ന ഫീച്ചർ ഉൾപ്പെടുത്തുകയാണ് ട്വിറ്റർ. 2500 വാക്കുകൾ വരെ ദൈർഘ്യമുള്ള ലേഖനങ്ങൾ എഴുതാൻ നോട്‌സിലൂടെ കഴിയും.
നിലവിൽ ഒരു ട്വീറ്റിൽ പരമാവധി 280 വാക്കുകളേ എഴുതാൻ പറ്റൂ. കൂടുതൽ വലിപ്പമുള്ള വിശദീകരണങ്ങളും ലേഖനങ്ങളും മറ്റും എഴുതണമെന്നുള്ളവർക്ക് ഒട്ടും ആകർഷകമല്ല ട്വിറ്റർ. അത്തരക്കാർ അധികവും ഫെയ്‌സ്ബുക്കിനെയാണ് ആശ്രയിക്കുന്നത്. ട്വിറ്ററിൽ തന്നെ വിവരങ്ങൾ പുറത്തു വിടണമെന്നുള്ളവർ ഒന്നിലേറെ ട്വീറ്റുകളിലൂടെയാണ് അത് ചെയ്യുന്നത്. ചിലർ കുറിപ്പുകൾ ചിത്രങ്ങളാക്കി മാറ്റി പങ്കുവെക്കുന്നു. മറ്റു ചിലരാവട്ടെ തങ്ങളുടെ ലേഖനങ്ങളും കുറിപ്പുകളും വായിക്കാൻ മറ്റു വെബ് പേജുകൾ നോക്കുന്നതിന് ലിങ്കുകൾ ട്വീറ്റ് ചെയ്യുന്നു. ഇതുമൂലം തങ്ങളുടെ ഫോളോവേഴ്‌സ് വിട്ടുപോകുന്നത് ഒഴിവാക്കാനാണ് നോട്ട് ഫീച്ചറുമായി ട്വിറ്റർ വരുന്നത്. നോട്‌സിൽ എഴുതുന്ന കുറിപ്പുകൾ ഷെയർ ചെയ്യുമ്പോൾ അതിന്റെ തലക്കെട്ടും ഒരു ലിങ്കുമായിരിക്കും കാണാനാവുക. ലിങ്കിൽ ക്ലിക് ചെയ്താൽ ലേഖനം മുഴുവൻ വായിക്കാം.
തുടക്കമെന്ന നിലയിൽ യു.എസ്.എ, കാനഡ, യു.കെ, ഘാന എന്നീ രാജ്യങ്ങളിൽ രണ്ട് മാസത്തേക്ക് ട്വിറ്റർ നോട്‌സ് പരീക്ഷിക്കും. പിന്നീടാവും മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.