സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് സെക്‌സ്   വീഡിയോ അയച്ച വൈദികനെതിരെ പരാതി

പേരാവൂര്‍-  വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ സെക്‌സ് വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു.നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്‌സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത പിആര്‍ഒ സാലു എബ്രഹാം പറഞ്ഞു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.
പിശക് പറ്റിയതാണ് എന്നാണ് ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്ത് നല്‍കുന്ന വിശദീകരണം. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.
 

Latest News