Sorry, you need to enable JavaScript to visit this website.

അങ്ങിനെയും ഇങ്ങിനെയുമൊന്നും മരിക്കില്ല,  200 കൊല്ലം ജീവിക്കും തീര്‍ച്ച -നിത്യാനന്ദ 

തിരുവനന്തപുരം-പല കേസുകളില്‍ കുറ്റവാളിയും ആരോപണങ്ങള്‍ നേരിടുന്ന നിത്യാനന്ദയെ രാജ്യും ഇന്റര്‍പോളും തിരയാന്‍ തുടങ്ങിയിട്ട് നാളേറെയായി. നിത്യാനന്ദ മരിച്ചെന്ന പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഇതിനെതിരെ നിത്യാനന്ദ തന്നെ രംഗത്തെത്തി പ്രതികരിച്ചിരിക്കുകയാണ്. വീഡിയോയിലൂടെയാണ് പ്രതികരണം. 'അവരുടെ കൈ കൊണ്ട് ചാകാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്', പുതിയ വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.
ഇയാളുടെ അനുയായികള്‍ തന്നെ സ്വത്തിന് വേണ്ടി നിത്യാനന്ദയെ വിഷം കൊടുത്തു കൊന്നെന്ന് ആയിരുന്നു പ്രചാരണം. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നും നിത്യാനന്ദ സമാധിയില്‍ ആണെന്നും ഉണര്‍ന്ന് കഴിഞ്ഞാല്‍ തിരികെ വരുമെന്നും ഇയാളുടെ ഫേസ്ബുക്ക് പേജിലെത്തി അനുയായികള്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി നിത്യാനന്ദയുടെ വീഡിയോകള്‍ വരാതായതോടെയാണ് മരിച്ചെന്ന പ്രചാരണം ശക്തമായത്. ഇതിനിടെയാണ് വീഡിയോയിലൂടെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഹിന്ദു വിരോധികളാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് കൈലാസത്തിലേക്ക് മാറിയത്. ഇനി അവരെന്നെ കൊന്നാലും ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരികെവരും. പഴയ പോലെ തുടരും. ഒന്നും നഷ്ടപ്പെടുന്നില്ല. 200 വര്‍ഷം കൂടി ജീവിക്കും', നിത്യാനന്ദ പറയുന്നു. നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാത്തപ്പോഴാണ് ഔദ്യോഗിക പേജില്‍ നിത്യാനന്ദയുടെ വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത്.
ബലാത്സംഗം, പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം, കൊലപാതകം, സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കേസുകളും ആരോപണങ്ങളും നിലനില്‍ക്കവെയാണ് മൂന്ന് വര്‍ഷം മുമ്പ് നിത്യാനന്ദ ഇന്ത്യ വിട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പിന്നീട് ദ്വീപ് വാങ്ങി കൈലാസ എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും താനും തന്റെ അനുയായികളും ഈ രാജ്യത്തുണ്ടെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. 
 

Latest News