Sorry, you need to enable JavaScript to visit this website.

അമ്മയില്‍ കലഹം പലവിധം: ക്ലബ്ബ് പരാമര്‍ശത്തില്‍ ഇടവേള ബാബുവിനെതിരേ ഗണേഷ് കുമാര്‍

കൊല്ലം- ഷമ്മി തിലകന്റെ വിഷയത്തില്‍ ഉടലെടുത്ത കലഹത്തെ തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മ ഒരു ക്ലബ്ബ് ആണെന്ന് പരാമര്‍ശം നടത്തിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരേയും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാത്ത പ്രസിഡന്റ് മോഹന്‍ലാലിനെതിരേയും നടനും പത്തനാപുരം എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്.
അമ്മ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കണമെന്നും കെ.ബി. ഗണേശ് കുമാര്‍ പറഞ്ഞു. അമ്മ ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയില്‍നിന്ന് രാജി വെക്കുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു. മറ്റ് ക്ലബ്ബുകളില്‍ ചീട്ടുകളിയും, ബാറും ഒക്കെ ആണ്. അതുപോലെയാണോ 'അമ്മ' എന്നും ഗണേശ് ചോദിച്ചു. ക്ലബ്ബ് പരാമര്‍ശത്തില്‍ മേഹന്‍ലാലിന് കത്തെഴുതും.
വിജയ് ബാബുവിനെതിരേ അതിജീവിത പറയുന്ന കാര്യം 'അമ്മ' ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മറുപടി നല്‍കണം. വിഷയത്തെ ആദ്യം നിസാരവല്‍ക്കരിച്ചെങ്കിലും കുട്ടി പറയുന്നതില്‍ സത്യമുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഗണേശ്കുമാര്‍ പറഞ്ഞു. ദിലീപിന്റെ മാതൃക പിന്തുടര്‍ന്ന് വിജയ് ബാബു രാജിവെക്കണം. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് കടന്നപ്പോള്‍ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടെന്നും ഗണേശ് പറഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനപ്പുറം സമിതി എന്തിന് രൂപീകരിച്ചുവെന്നതിന് ജനറല്‍ സെക്രട്ടറി മറുപടി പറയണം. മാലാ പാര്‍വതിയും ശ്വേതാ മേനോനും എന്തിന് രാജി വച്ചു എന്നും ഗണേശ്കുമാര്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ജനറല്‍ ബോഡി തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഇടവേള ബാബു 'അമ്മ' ക്ലബ് ആണെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ പുറത്താക്കത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു.

 

Latest News