കൊച്ചി കപ്പൽ ശാല നോർവേക്ക് വേണ്ടി നിർമിച്ച് കൈമാറിയ മാരിസ്, തെരേസ എന്നീ ലോകത്തെ രണ്ടാമത്തെയൂം ഇന്ത്യയിലെ ആദ്യത്തെയൂം സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകൾ നോർവേയിലേക്കു കയറ്റി അയച്ച് കൊച്ചിൻ ഷിപ്പ്‌യാർഡിന് ചരിത്ര നേട്ടം. യാട്ട് സെർവന്റ് എന്ന കൂറ്റൻ മദർഷിപ്പിൽ കയറ്റി ഇന്ത്യയിൽ ആദ്യമായാണ് ഒരു കപ്പൽ ശാലയിൽ നിർമിച്ച വെസ്സലുകൾ മറ്റൊരു കപ്പലിൽ കയറ്റിക്കൊണ്ടു പോകുന്നത്. കപ്പലുകൾ കയറ്റുമതി ചെയ്യുന്ന ഡച്ച് കമ്പനിയായ യാട്ട് സെർവന്റിന്റെ കൂറ്റൻ കപ്പലിൽ എട്ട് മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ് 67 മീറ്റർ നീളവും 600 ടൺ ഭാരവുമുള്ള ഇലക്ട്രിക് വെസ്സലുകൾ കയറ്റിയത്.
210 മീറ്റർ വലിപ്പമുള്ള മദർഷിപ്പ് 8.9 മീറ്റർ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ച ശേഷം ടഗ്ഗ് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് വെസ്സലുകളും കപ്പലിലേക്ക് വലിച്ചു കയറ്റി. തുടർന്ന് കപ്പൽ ഉയർത്തി വെസ്സലുകൾ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ് പൂർവ സ്ഥിതിയിലാക്കി. മാരിസും തെരേസയുമായി ഇന്ന് വൈകുന്നേരം നോർവേയിലേക്ക് യാത്ര തിരിക്കും.
ഒരു മാസം കടലിലൂടെ സഞ്ചരിച്ച് കപ്പൽ നോർവേയിലെത്തിച്ചേരും. നോർവേയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന ലോകപ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോർദിലായിരിക്കും കൊച്ചി കപ്പൽ ശാലയുടെ സൃഷ്ടിയായ മാരിസും തെരേസയും സർവീസ് നടത്തുക. നോർവേയിലെ സപ്ലൈ ചെയിൻ കമ്പനിയായ ആസ്‌കോ മാരിടൈമിന് വേണ്ടിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഇലക്ട്രിക് കപ്പലുകൾ നിർമിച്ച് കൈമാറിയത്.
ഇന്ത്യയിൽ ആദ്യമായി നിർമിച്ച സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സൽ കൂടിയാണിത്. നോർവീജിയൻ സർക്കാരിന്റെ ധനസഹായത്തോടെയാണ് ആസ്‌കോ മാരിടൈം കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഈ വെസ്സലുകൾ നിർമിച്ചത്. കൊച്ചി കപ്പൽ ശാലയിലെ ഉദ്യോഗസ്ഥരും ആസ്‌കോ മാരിടൈമിന്റെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.