മഹിളാമന്ദിരത്തില്‍നിന്നു കാണാതായ  പെണ്‍കുട്ടികളെ  ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 2 പേര്‍ പിടിയില്‍

ആലപ്പുഴ- മഹിളാമന്ദിരത്തില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ രണ്ടു പേര്‍ പിടിയില്‍. പെണ്‍കുട്ടികളെ ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ച തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, തൃശൂര്‍ അളകപ്പനഗര്‍ സ്വദേശി ജോമോന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചാലക്കുടിയില്‍നിന്നു കണ്ടെത്തിയ പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിനിരയായതായി വ്യക്തമായത്.
മൂന്നുദിവസം മുന്‍പാണ് ആലപ്പുഴയിലെ മഹിളാ മന്ദിരത്തില്‍നിന്നു രണ്ടു പെണ്‍കുട്ടികളെ കാണാതായത്. ഇവരെ പിറ്റേന്ന് വൈകിട്ട് ചാലക്കുടിയില്‍നിന്നു കണ്ടെത്തി. ഇരുവരെയും ആലപ്പുഴയിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പീഡനത്തിനിരയായതായി തെളിഞ്ഞു. പെണ്‍കുട്ടികളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ബസില്‍വച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. തുടര്‍ന്ന് വൈറ്റില ബസ് സ്റ്റാന്‍ഡിലെത്തി. അവിടെനിന്ന് ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി പോക്‌സോ കേസിലെ ഇരയാണ്. മഹിളാ മന്ദിരത്തിന്റെ മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. പിടിയിലായ യുവാക്കളെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ സൗത്ത് സിഐ എസ് അരുണിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
 

Latest News