ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് കെട്ടുന്നു, ചുറ്റുമതില്‍ ബലപ്പെടുത്തും

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണചുമതല. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴിന് കത്ത് നല്‍കിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എന്‍ജിനീയര്‍ തയാറാക്കിയിരുന്നു. ഇത് പരിഗണിച്ച് ജൂണ്‍ 22 നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.

കെ-റെയില്‍ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയറി കുറ്റിനാട്ടിയത് പോലീസിന് വലിയ നാണക്കേടായിരുന്നു. തുടര്‍ന്നാണ് സുരക്ഷാപാളിച്ച പുറത്തായത്. ഇതിന് ശേഷമാണ് ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്.

 

Latest News