ഖാദര്‍ വിവാദത്തിന് പിന്നില്‍ സംവാദത്തെ ഭയക്കുന്നവരെന്ന് എം.ടി. രമേശ്

മലപ്പുറം- കോഴിക്കോട്ട് മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ.ഖാദര്‍ പങ്കെടുത്ത പരിപാടി വിവാദമാക്കുന്നതിന് പിന്നില്‍ സംവാദങ്ങളെ ഭയക്കുന്നവരാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് നടന്നത് ആര്‍.എസ്.എസിന്റെ പരിപാടിയല്ല. മാധ്യമസ്ഥാപനമായ കേസരിയാണ് പരിപാടി നടത്തിയത്. വ്യത്യസ്ത ആശയങ്ങളുള്ളവരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. കേരളം സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നാടാണ്. നാടിന്റെ മത സാഹോദര്യത്തെ കുറിച്ചാണ് കെ.എന്‍.എ. ഖാദര്‍ സംസാരിച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തമാണ്. നേരത്തെയും മുസ്‌ലിം ലീഗ്, ബി.ജെ.പി. നേതാക്കള്‍ ഒരുമിച്ച് വേദികള്‍ പങ്കിട്ടിട്ടുണ്ട്.

അഭിപ്രായങ്ങളെ കേള്‍ക്കാന്‍ ബി.ജെ.പി. തയ്യാറാണ്. അതാണ് ജനാധിപത്യം. വിവാദം അനാവശ്യമാണെന്നും സംവാദങ്ങളെ ഭയക്കുന്നവരാണ് വിവാദത്തിന് പിന്നിലെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത്,ജില്ലാ മീഡിയ കണ്‍വീനര്‍ മഠത്തില്‍ രവി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

Latest News