ആലപ്പുഴ പോലീസ് ക്വാട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ;  റെനീസിന്റെ കൂട്ടുകാരി  ഷഹാന അറസ്റ്റില്‍

ആലപ്പുഴ - പോലീസ് ക്വാട്ടേഴ്‌സിലെ കൂട്ട ആത്മഹത്യയില്‍ സിപിഒ റെനീസിന്റെ സുഹൃത്ത് ഷഹാന അറസ്റ്റില്‍. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസില്‍ ഷഹാനയെ പ്രതി ചേര്‍ത്തത്. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള നടപടി. 
ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ സിപിഒ റെനീസിനെതിരെ പുതിയ കേസ് എടുക്കാന്‍ തീരുമാനമായിരുന്നു. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് കൂടുതല്‍ സ്ത്രീധനം ചോദിച്ച് റെനീസ് നജ്‌ലയെ പീഡിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് പുതിയ കേസെടുക്കാന്‍ തീരുമാനിച്ചത്. നിര്‍ണായകമായ വിവരങ്ങളാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം കണ്ടെത്തിയത്. സിപിഒ റെനീസ് നിരവധിപേര്‍ക്ക് വട്ടിപലിശയ്ക്ക് പണം നല്‍കിയിരുന്നു. പലിശയ്ക്ക് നല്‍കാന്‍ കൂടുതല്‍ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്ത്രീധനത്തിന്റെ പേരില്‍ നജ്‌ലയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ അടങ്ങിയ ബാഗ് പോലീസ് കണ്ടെത്തിയിരുന്നു. ഈ തെള്ളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശയ്ക്ക് പണം നല്‍കിയതിന് കേസ് എടുക്കാന്‍ തീരുമാനിച്ചത്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആര്‍ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്‌സിലാണ് റെനീസും കുടുംബവും താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് ഔട്ട് പോസ്റ്റിലാണ് റെനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുല്‍ത്താനെ ഷാള്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.
 

Latest News