ഇന്ത്യയിലെ ആദ്യ സെൻട്രലൈസ്ഡ് എ.സി റെയിൽവേ ടെർമിനൽ ഈ മാസാദ്യം ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. എറണാകുളത്തേക്കുള്ള എക്സ്പ്രസ് ട്രെയിനായിരുന്നു ആദ്യ സർവീസ്. 314 കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമിച്ചത്. ബൈപ്പനഹള്ളിയിലാണ് പൂർണമായും അടച്ച് നിർമിച്ചിരിക്കുന്ന ഈ റെയിൽവേ സ്റ്റേഷൻ. ഭാരത് രത്ന സർ എം. വിശ്വേശ്വരയ്യയുടെ പേരിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റെയിൽവേ സ്റ്റേഷൻ പണി കഴിപ്പിച്ചിരിക്കുന്നത്.
ഈ ടെർമിനലിന്റെ വിസ്തീർണം 4200 ചതുരശ്ര മീറ്ററാണ്. പ്രതിദിനം 50,000 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ടെർമിനലിന് കീഴിൽ ഏഴ് പ്ലാറ്റ്ഫോമുകളാണുള്ളത്. എല്ലാ ദിവസവും 50 ട്രെയിനുകളാണ് ടെർമിനലിൽ നിന്ന് സർവീസ് നടത്തുന്നത്.
ബംഗളൂരു വിമാനത്താവളത്തിന്റെ മാതൃകയിലാണ് ടെർമിനൽ രൂപകൽപന ചെയ്തിരിക്കുന്നത്. യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉയർന്ന വെയിറ്റിംഗ് ക്ലാസ് ഹാൾ, വി.ഐ.പി ലോഞ്ച്, ഫുഡ് കോർട്ട് എന്നിവ എല്ലാം അടങ്ങിയതാണ് ടെർമിനൽ. 4 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ റീസൈക്ലിംഗ് പ്ലാന്റും ഇവിടെയുണ്ട്. 250 കാറുകൾ, 900 ഇരുചക്ര വാഹനങ്ങൾ, 50 ഓട്ടോ റിക്ഷകൾ, അഞ്ച് ബി.എം.ടി.സി ബസുകൾ, ടാക്സികൾ എന്നിവ പാർക്ക് ചെയ്യാൻ സാധിക്കും വിധമാണ് വിശാലമാണ് പാർക്കിംഗ് ഏരിയ.
2015 - 16 ൽ അനുവദിച്ചതാണ് പുതിയ ടെർമിനൽ. ബംഗളൂരുവിൽ നിന്ന് കൂടുതൽ ട്രെയിൻ സർവീസ് തുടങ്ങാൻ സഹായകമാകും. പദ്ധതി പ്ലാൻ അനുസരിച്ച് 2018 ഡിസംബറിൽ പൂർത്തീകരിക്കേണ്ടിയിരുന്ന ടെർമിനലിന്റെ പണി അനിശ്ചിതമായി നീളുകയായിരുന്നു.
2021 ഫെബ്രുവരിയിൽ ഇത് ആരംഭിക്കാനിരുന്നെങ്കിലും കൊറോണ കാരണം പണി വൈകി. രാജ്യത്തെ ആദ്യത്തെ എ.സി റെയിൽവേ സ്റ്റേഷൻ ആരംഭിച്ചതോടെ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾ ബംഗളൂരു വരെ ഓടിക്കാൻ കഴിയും. ഇതിന്റെ ഗുണം കർണാടകയിലെ മിക്ക ജില്ലകളെയും തലസ്ഥാനമായ ബംഗളൂരുവിലേക്ക് റെയിൽ പാതയിലൂടെ ബന്ധിപ്പിക്കും എന്നതാണ്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രാജ്യത്തെ ആദ്യത്തെ എ.സി റെയിൽവേ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. എ.സി സ്റ്റേഷൻ ശരിക്കും വിമാനത്താവളം പോലെയാണ് തോന്നുന്നത്. എ.സി റെയിൽവേ ടെർമിനൽ ബയപ്പനഹള്ളി പ്രദേശത്താണ് നിർമിച്ചിരിക്കുന്നത്. ഈ സ്റ്റേഷൻ ആരംഭിച്ചതിനു ശേഷം കെ.എസ്.ആർ ബംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ തിരക്ക് കുറവായിരിക്കും.