കണ്ണൂർ - ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖക്കു വീടുവെക്കുന്നതിനു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച അഞ്ച് സെന്റ് ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ പട്ടിക ജാതി പീഡന വകുപ്പനുസരിച്ചു കേസെടുക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂർ കാട്ടാമ്പള്ളിയിൽ ചിത്രലേഖയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം പാർട്ടി ഗ്രാമത്തിൽ ജാതി വിവേചനത്തിനെതിരെ സമരം ചെയ്ത് ശ്രദ്ധേയയായ ചിത്രലേഖക്ക് അനുവദിച്ച ഭൂമി റദ്ദു ചെയ്തത് ഇടതു സർക്കാരിന്റെ ദളിത് പീഡനമാണ്. ഇതുമായി ബന്ധപ്പട്ടു ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ പട്ടിക വിഭാഗക്കാർക്കെതിരെയുള്ള പീഡനം തടയുന്ന നിയമപ്രകാരം പോലീസ് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വീട് നിർമ്മാണം തടസ്സപ്പെടുത്തിയതു സംബന്ധിച്ച് വളപട്ടണം പോലീസിൽ പരാതി നൽകാൻ രമേശ് ചെന്നിത്തല ചിത്രലേഖയോടാവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, റവന്യു ചീഫ് സെക്രട്ടറി, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധ നിയമത്തിലെ മൂന്ന് എ വകുപ്പു പ്രകാരം കേസെടുക്കേണ്ടി വരുമെന്ന് ചെന്നിത്തല പറഞ്ഞു. ചിത്രലേഖക്കു ലഭിച്ച ഭൂമി നഷ്ടപ്പെടാതിരിക്കാൻ നിയമപരമായ എല്ലാ വഴികളും തേടുമെന്നും ചെന്നിത്തല പറഞ്ഞു.
ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകാൻ കെ.പി.സി.സി നേതാവു കൂടിയായ അഡ്വ. ലാലി വിൻസന്റിനെ ചുമതലപ്പെടുത്തിയതായും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ ഡോ.എം.കെ. മുനീർ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, പ്രൊഫ.എ.ഡി. മുസ്തഫ, ഡോ.കെ.വി.ഫിലോമിന എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.