കണ്ണൂർ - വെൽഫെയർ പാർട്ടി ഏപ്രിൽ 1 മുതൽ 18 വരെ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ബഹുജന റാലി ഏപ്രിൽ 11 ന് കണ്ണൂരിൽ നടക്കുമെന്ന് പാർട്ടി സംസ്ഥാന ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സംഘ്പരിവാർ നിയന്ത്രിത ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹ നടപടികളിലും ദളിതരെയും മുസ്ലിംകളെയും മറ്റ് മതന്യൂനപക്ഷങ്ങളേയും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെയുമാണ് 'എല്ലാവരുടേതുമാണ് ഇന്ത്യ' എന്ന തലക്കെട്ടിൽ പാർട്ടി ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ചരിത്രത്തിലാദ്യമായി കേവല ഭൂരിപക്ഷത്തോടെ സ്വതന്ത്രാധികാരം ലഭിച്ച ബി.ജെ.പിയുടെ ഭരണം ആർ.എസ്.എസിന്റെ സമഗ്രാധിപത്യത്തിന് വഴിയൊരുക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനത്തെയും ദുർബലപ്പെടുത്തി സമഗ്രാധിപത്യം നേടാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. വിചാരധാരയിൽ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിംകളെയും ക്രൈസ്തവരെയും വംശീയ ഉന്മൂലനത്തിന് ശ്രമിക്കുന്നു.
സാംസ്‌കാരിക സാമൂഹ്യാധിപത്യം ആർ.എസ്.എസിനും കോർപറേറ്റുകൾക്കും എന്ന സമവാക്യമാണ് തുടക്കംമുതലേ സംഘ്പരിവാറിന്റേത്. മോഡി സർക്കാരിന്റെ നോട്ട് നിരോധവും കർഷക ദ്രോഹ നടപടികളും തൊഴിലാളി വിരുദ്ധ നിലപാടുകളും ഇതിന്റെ ഭാഗമാണ്. അദാനി പോലെയുള്ള വമ്പൻമാരുമായാണ് മോഡിയുടെയും കൂട്ടരുടെയും സൗഹൃദം. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണം സമ്പൂർണമായി കോർപറേറ്റുകളുടെ നിയന്ത്രണത്തിലാക്കിയതും മോഡി സർക്കാരാണ്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതിയെയും കാർഷിക മേഖലയെയും മോഡി ഭരണം സമ്പൂർണമായി തകർത്തു.
പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നതിനെതിരെ രാജ്യമെമ്പാടും നടന്ന ദളിത് പ്രക്ഷോഭത്തെ ബി.ജെ.പി സർക്കാരുകൾ തോക്കു കൊണ്ടാണ് നേരിട്ടത്. 11 പേരെയാണ് പോലീസും ആർ.എസ്.എസ് ഗുണ്ടകളും ചേർന്ന് കൊലപ്പെടുത്തിയത്. കാർഷിക കടം മൂലം വലഞ്ഞ കർഷകർ കഴിഞ്ഞ ജൂണിൽ നടത്തിയ സമരത്തിനു നേരേയും സമാന നിലപാടാണ് ബി.ജെ.പി സർക്കാരുകളെടുത്തത്. 7 കർഷകരാണ് അന്ന് മധ്യപ്രദേശിൽ കൊല്ലപ്പെട്ടത്.
പശുവിന്റെ പേരിൽ രാജ്യത്ത് ദളിതർക്കും മുസ്ലിംകൾക്കും നേരേ നടക്കുന്ന കൊലകളെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുക, രാജ്യത്തെ നിയമ നിർമാണ സഭകളിൽ മുസ്‌ലിംകൾക്ക് ജനസംഖ്യാനുപാതിക പ്രതിനിധ്യം ഉറപ്പാക്കുക, എസ്.സി-എസ്.ടി ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം ലഘൂകരിക്കുന്നതിനെ തടയുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണം സർക്കാർ ഏറ്റെടുക്കുക, യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങൾ പിൻവലിക്കുക, വനിതകൾക്ക് പാർലമെന്റിലും നിയമസഭകളിലും 33% സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഏപ്രിൽ 18 ന് പാർമെന്റ് മാർച്ചും നടക്കും
ഏപ്രിൽ 11ന് വൈകിട്ട് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ബഹുജന റാലി പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യൂ.ആർ. ഇല്യാസ് ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര, സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്, മറ്റ് ജില്ലാ-സംസ്ഥാന നേതാക്കൾ തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്, ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവള്ളൂർ, ജില്ലാ ജനറൽ സെക്രട്ടറി ബെന്നി ഫെർണാണ്ടസ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രസന്നൻ പള്ളിപ്രം, ജില്ലാ സെക്രട്ടറി ഇംതിയാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.






