അഗ്‌നിപഥ് പ്രതിഷേധം: അറസ്റ്റിലായവരുടെ  വിവരങ്ങള്‍ കേന്ദ്രം ശേഖരിക്കുന്നു 

ന്യൂദല്‍ഹി-അഗ്‌നിപഥ് സ്‌കീമിനെതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ തയ്യാറാക്കിയ വിവരം കൈമാറാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ സ്‌കീമിനെതിരെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അഗ്‌നിപഥില്‍ പ്രവേശനം നല്‍കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റിലായത്. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യത്താകെ 1313 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 805 പേരും ബിഹാറില്‍ നിന്നാണ് അറസ്റ്റിലായിരിക്കുന്നത്. 
അതേസമയം അഗ്‌നിപഥിനെതിരെ ഇന്ന് ഉദ്യോഗാര്‍ത്ഥികളുടെ വിവിധ കൂട്ടായ്മകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാന, യുപി, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാറില്‍ റെയിവെ സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. സംസ്ഥാന പോലീസിനും റെയില്‍വേ പോലീസിനും ജാഗ്രത നിര്‍ദേശം നല്‍കി. യുപി ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ ഇന്ന് സ്‌കൂളുകള്‍ അടച്ചിടും.

Latest News