Sorry, you need to enable JavaScript to visit this website.

പരേതന്‍ ബാറില്‍ കുടിച്ചിരിക്കുന്നു; പുലിവാലു പിടിച്ചു പോലീസ്

കോട്ടയം - മെഡിക്കല്‍ കോളജിലെ ഒ.പി വിഭാഗത്തിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞ് സംസ്‌കാരം അടക്കമുളള തുടര്‍നടപടികളുമായി മുന്നേറുന്നതിനിടെ പരേതന്‍ ബാറില്‍ വിശാലമായി മദ്യപിച്ച് ഇരിക്കുന്നുണ്ടെന്ന് കോള്‍. ഇതോടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ തുടരാന്‍ അനുവദിച്ച് പോലീസ് ശരിക്കുളള പരേതനെ തേടി ഇറങ്ങിയിരിക്കുകയാണ്.

മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിനു മുന്നില്‍ ശനിയാഴ്ച്ച രാവിലെയാണ് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടത്. അവിടെ സ്ഥിരമായി അലഞ്ഞു തിരിയുന്ന ആളാണെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ വല്ലപ്പോഴും മാത്രം വീട്ടിലെത്തുന്ന ആര്‍പ്പൂക്കര, വില്ലൂന്നി കാഞ്ഞിരക്കോണം ബേബിയാണെന്നും നാട്ടുകാര്‍ക്ക് സംശയമായി. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി സംശയ നിവാരണത്തിനായി ആര്‍പ്പൂക്കര വില്ലൂന്നിയിലേക്ക് ആളെ അയച്ചു. ബേബിയുടെ വീട്ടില്‍ വിവരം അറിഞ്ഞു. സഹോദരനടക്കം ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ബേബി തന്നെ..ഇതോടെ  മൃതദേഹം വിട്ടുകൊടുക്കാനുളള നിയമനടപടികള്‍ തുടങ്ങി. ഇന്‍ക്വസ്റ്റിനായി മൃതദ്ദേഹം മോര്‍ച്ചറിയുടെ പുറത്തേക്ക് എടുത്തു.ഞായറാഴ്ച പോസ്റ്റുമോര്‍ട്ടവും വില്ലൂന്നി പള്ളിയില്‍ സംസ്‌കാരവും നിശ്ചയിച്ചു. ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

വീട്ടില്‍ ചടങ്ങുകള്‍ പുരോഗമിക്കവേ സുഹൃത്തുക്കളില്‍ ഒരാള്‍ വീട്ടിലേക്ക് വിളിക്കുന്നു. ''മരിച്ച'' ബേബി മെഡിക്കല്‍ കോളേജിനടുത്തുള്ള ഒരു ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ബാറിലെത്തിയപ്പോള്‍ കണ്ടത് മദ്യപിച്ചുകൊണ്ടിരിക്കുന്ന ബേബിയെ. നേരത്തേ ബേബിയേ തിരിച്ചറിഞ്ഞവരടക്കം സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. ബേബി രക്ഷപ്പെട്ടുവെങ്കിലും പോലീസ് വെട്ടിലായി. ഇതോടെ പോലീസ് ഫയല്‍ അടച്ചു. പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണു പതിവുപോലെ.

 

Latest News