മക്ക - രണ്ടു വർഷത്തെ ഇടവേളക്കു ശേഷം മിനായിലെ അൽഖൈഫ് മസ്ജിദ് ഇത്തവണ ഹജ് തീർഥാടകർക്കു മുന്നിൽ തുറക്കും. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിലും അൽഖൈഫ് മസ്ജിദ് അടച്ചിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂർത്തിയാക്കി അൽഖൈഫ് മസ്ജിദ് ഇസ്‌ലാമികകാര്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക ബോധവൽക്കരണത്തിനുള്ള കൗണ്ടറുകളും മതവിധികൾ നൽകാനുള്ള കാബിനുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 23,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള അൽഖൈഫ് മസ്ജിദിൽ ഒരേ സമയം 25,000 പേർക്ക് നമസ്‌കാരം നിർവഹിക്കാൻ സാധിക്കും. അൽഖൈഫ് മസ്ജിദിൽ അംഗശുദ്ധി വരുത്തുന്നതിനുള്ള 3,000 ടാപ്പുകളും ആയിരത്തിലേറെ ടോയ്‌ലെറ്റുകളുമുണ്ട്.