റിയാദ് - അമേരിക്കൻ പര്യടനത്തിനിടെ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ ആപ്പിൾ കമ്പനിയിൽ സന്ദർശനം നടത്തി. സാൻഫ്രാൻസിസ്‌കോയിലെ സിലിക്കൺവാലിയിൽ കമ്പനി ആസ്ഥാനത്ത് എത്തിയ കിരീടാവകാശിയെ സി.ഇ.ഒ ടിം കുക്കിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് സൗദി അറേബ്യക്ക് ആവശ്യമായ പിന്തുണ നൽകുമെന്ന് ആപ്പിൾ മേധാവി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അറബി ഭാഷാ പഠനത്തിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ കമ്പനി സഹകരിക്കും.
സിലിക്കൺവാലിയിലെ കമ്പനി ആസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്ന സ്വദേശി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുള്ള സാധ്യതയും ചർച്ചയിൽ ഉരുത്തിരിഞ്ഞു.
വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.
വിദ്യാഭ്യാസ, ആരോഗ്യ, മാർക്കറ്റിംഗ് മേഖലകളിലെ നൂതന സാങ്കേതിക വിദ്യകൾ കിരീടാവകാശി വീക്ഷിച്ചു.
തുടർന്ന് സ്റ്റീവ് ജോബ്‌സ് തിയേറ്റർ സന്ദർശിച്ച കിരീടാവകാശിക്ക് ആപ്പിൾ കമ്പനി വികസിപ്പിച്ച അത്യാധുനിക ശബ്ദ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച വിശദീകരണം നൽകി. അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഔദ്യോഗിക പ്രതിനിധി സംഘാംഗങ്ങളും കിരീടാവകാശിയെ അനുഗമിച്ചു.
അമേരിക്കയുടെ മുൻ പ്രതിരോധ സെക്രട്ടറി ലിയോൺ പാനിറ്റ ഇന്നലെ സാൻഫ്രാൻസിസ്‌കോയിൽ കിരീടാവകാശിയെ സന്ദർശിച്ചു ചർച്ച നടത്തി.
അമേരിക്കയിലെ സന്ദർശനം അവസാനിപ്പിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് ഫ്രാൻസിലെത്തും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായും വിവിധ വകുപ്പ് മന്ത്രിമാരുമായും നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവെക്കും. ബുധനാഴ്ച വരെ ഫ്രാൻസിൽ തങ്ങുന്ന രാജകുമാരൻ പ്രമുഖ കമ്പനി മേധാവികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടർന്ന് ദ്വിദിന സന്ദർശനത്തിനായി കിരീടാവകാശി വ്യാഴാഴ്ച സ്‌പെയിനിലേക്ക് പോകും.