ദുബായ്-ഇന്ത്യയിൽ നിന്നുള്ള ഗോതമ്പിന്റെയും ഗോതമ്പ് മാവിന്റെയും കയറ്റുമതിയും പുനർ കയറ്റുമതിയും നാല് മാസത്തേക്ക് നിർത്തിവെക്കാൻ യു.എ.ഇ ഉത്തരവിട്ടു.വിലക്കയറ്റം തടയാൻ കഴിഞ്ഞ മാസം ഗോതമ്പ് കയറ്റുമതി ഇന്ത്യ നിരോധിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ യുഎഇ വഴി ഇന്ത്യൻ ഗോതമ്പ് മൂന്നാം രാജ്യങ്ങളിലേക്ക് അയക്കാൻ കഴിയാതായി.
ഗോതമ്പ് കയറ്റുമതി മെയ് 14 ന് ഇന്ത്യ നിരോധിച്ചിരുന്നു. നേരത്തെ ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) നൽകിയ രാജ്യങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമുള്ള രാജ്യങ്ങൾക്കും മാത്രമാണ് അതിനുശേഷം ഗോതമ്പ് നൽകിയത്. ഇതിനുശേഷം, 469,202 ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാൻ അനുവദിച്ചു.
ഹാർഡ്, സാധാരണ, സോഫ്റ്റ് ഗോതമ്പ്, ഗോതമ്പ് പൊടി തുടങ്ങി എല്ലാ ഗോതമ്പ് ഇനങ്ങൾക്കും നിരോധനം ബാധകമാണെന്ന് യുഎ.ഇ സാമ്പത്തിക മന്ത്രാലയം പറഞ്ഞു.
ഇന്ത്യയും യുഎഇയും ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത വ്യാപാര ഉടമ്പടിയിൽ (സിഇപിഎ) ഒപ്പുവെച്ചിരുന്നു. പരസ്പരം ചരക്കുകളുടെ എല്ലാ താരിഫുകളും വെട്ടിക്കുറക്കുന്നതും വാർഷിക വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറായി ഉയർത്തുന്നതുമാണ് കരാർ. മെയ് ഒന്നുമുതലാണ് കരാർ പ്രാബല്യത്തിൽ വന്നത്.
ഇങ്ങനെയാണെങ്കിലും 2022 മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യൻ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങൾ കയറ്റുമതി,പുനർ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ യുഎഇക്ക് പുറത്ത് കയറ്റുമതി ചെയ്യുന്നതിന് അനുമതി ലഭിക്കാൻ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണം.