Sorry, you need to enable JavaScript to visit this website.

ശ്രീരാമകൃഷ്ണന്‍ കൈക്കൂലി നല്‍കിയെന്ന്  സ്വപ്‌നയുടെ സത്യവാങമൂലം 

തിരുവനന്തപുരം- രഹസ്യമൊഴി നല്‍കും മുമ്പ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ ആരോപണം. ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു പദ്ധതിയെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.
മിഡില്‍ ഈസ്റ്റ് കോളേജിന് ഭൂമി ലഭ്യമാക്കുന്നതിനായി ഷാര്‍ജ ഭരണാധികാരിയുമായി ബന്ധപ്പെടുന്നതിന് കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നും സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിക്കുന്നു. കൈക്കൂലി അടങ്ങിയ ബാഗ് നല്‍കിയെന്നും അത് സരിത്താണ് ഏറ്റുവാങ്ങിയതെന്നും അത് പിന്നീട് കസ്റ്റംസ് പിടിച്ചെടുത്തുവെന്നുമുള്ള ആരോപണമാണ് ശ്രീരാമകൃഷ്ണനെതിരേ സ്വപ്‌ന സുരേഷ് ഉന്നയിക്കുന്നത്.
നേരത്തെ ഈ കേസ് കസ്റ്റംസ് അന്വേഷിച്ചിരുന്നു. കോളേജിന്റെ ഉടമകളെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ശ്രീരാമകൃഷ്ണനില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ബാഗ് കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കോഴ നല്‍കിയെന്ന കണ്ടത്തലിലേക്ക് കസ്റ്റംസ് പോയിരുന്നില്ല. കുറ്റപത്രം കോടതിയില്‍ നല്‍കിയപ്പോള്‍ ശ്രീരാമകൃഷ്ണന്റെ പങ്കും കസ്റ്റംസ് കണ്ടെത്തിയിരുന്നില്ല.
കെ ടി ജലീലിനെതിരെ ബിനാമി ആരോപണവും സ്വപ്ന ഉന്നയിക്കുന്നുണ്ട്. ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവന്‍ വാര്യരാണ് ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. അതേസമയം, ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു.
ഇതിനിടെ, മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സ്വപ്‌ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. 
 

Latest News