Sorry, you need to enable JavaScript to visit this website.

വിമാനത്തിലെ പ്രതിഷേധം നേതൃത്വമറിഞ്ഞല്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം-  കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ അക്രമം അവസാനിപ്പിക്കാന്‍ സി.പി.എം തയാറായില്ലെങ്കില്‍ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഉമ തോമസിനോടൊപ്പം പേട്ടയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമത്തിലൂന്നിയ രാഷ്ട്രീയ-ഭരണ ശൈലിയാണ് മുഖ്യമന്ത്രിയും സിപി.എമ്മും ആഗ്രഹിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ ഈ സര്‍ക്കാരിന്റെ പതനം ആസന്നമാകും. അക്രമങ്ങള്‍ക്ക് ഒടുവില്‍ സി.പി.എം തലകുനിക്കേണ്ടിവരും.  സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കഴിയും. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോണ്‍ഗ്രസിന്റെതെന്നും സുധാകരന്‍ പറഞ്ഞു.  
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പുതിയ സമരരീതി അവര്‍ പരീക്ഷിച്ചതാകാം. അത്തരമൊരു പ്രതിഷേധത്തെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നില്ല. എന്നാല്‍ അവരുടെ ഉദ്ദേശശുദ്ധിയെ തള്ളിപ്പറയില്ല. വിമാനപ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ പ്രായംപോലും അറിയാതെയാണ് പോലീസ് എഫ്.ഐ.ആര്‍ തയാറാക്കിയത്. വിമാന പ്രതിഷേധത്തില്‍ സി.പി.എം നുണ പ്രചരിപ്പിക്കുകയാണ്. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ഇ.പി ജയരാജനാണ്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഇ.പി ജയരാജനെതിരെ കേസെടുക്കണം. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ആരേയും കൈയേറ്റം ചെയ്തിട്ടില്ല. അവര്‍ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയെന്നാണ് ആദ്യം പറഞ്ഞത്. വൈദ്യപരിശോധനയില്‍ ആ ആരോപണം കള്ളമാണെന്ന് തെളിഞ്ഞു. വായ് തുറന്നാല്‍ വിടുവായത്തരം പറയുന്ന വ്യക്തിയാണ് ഇ.പി ജയരാജനെന്നും സുധാകരന്‍ പരിഹസിച്ചു.
കറന്‍സി കടത്തലില്‍ ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് സമരം കൂടുതല്‍ ശക്തിപ്പെടുത്തും. ഈ ആരോപണത്തില്‍നിന്നു ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നത്. അത് വിലപ്പോകില്ല. സി.പി.എമ്മിന്റെ വളര്‍ത്തുഗുണ്ടകളെപ്പോലെയാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നത്. സി.പി.എം ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടിച്ചുവെ്ക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.  

 

Latest News