തിരുവനന്തപുരം- തിരുവനന്തപുരം രാജ്ഭവനിലേക്ക് നാളെ മാർച്ച് നടത്താനുള്ള ചില സംഘടനകളുടെ തീരുമാനത്തോട് യോജിപ്പില്ലെന്നും ഇതുമായി സഹകരിക്കില്ലെന്നും അറിയിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി. ഇന്ത്യൻ യൂണിയൻ മുസ്്‌ലിം ലീഗ്, സമസ്ത, കേരള മുസ്്‌ലിം ജമാഅത്ത് കൗൺസിൽ, കേരള നദ് വത്തുൽ മുജാഹിദീൻ, വിസ്ഡം മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളാണ് രാജ്ഭവൻ മാർച്ചുമായി സഹകകരിക്കില്ലെന്ന് വ്യക്തമാക്കിയത്.
നാളെ തിരുവനന്തപുരം രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ചില തൽപര കക്ഷികൾ പ്രചരിപ്പിക്കുന്ന പരിപാടിയുമായി മുസ്ലിംലീഗിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പി എം.എ സലാം അറിയിച്ചു.
ചില സംഘടനകൾ പ്രഖ്യാപിച്ച മാർച്ചിന് കേരള മുസ്‌ലിം ജമാഅത്തുമായി ബന്ധമില്ലെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ചില തൽപരകക്ഷികൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചാരണം നടത്തുന്നുണ്ട്. ഇതിൽ കേരള മുസ്ലിം ജമാഅത്ത് പങ്കെടുക്കുന്നുവെന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം പ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്നും കേരള മുസ്ലിം ജമാഅത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് മാർച്ച് പ്രഖ്യാപിച്ചത്.
മുസ്‌ലിം കോഓഡിനേഷൻ എന്ന പേരിൽ നാളെ നടക്കുന്ന രാജ്ഭവൻ മാർച്ചുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രഖ്യാപിച്ചു. സമസ്തയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികൾക്ക് സംഘടനയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കി. മാർച്ചുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പേര് ഉൾപ്പെടുത്തിയുള്ള പ്രചാരണ പോസ്റ്ററുകളും മെസ്സേജുകളും സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികൾക്ക് സമസ്തയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വാർത്ത കുറിപ്പിൽ പറഞ്ഞു.