വിമാനത്തിലെ പ്രതിഷേധം സുരക്ഷാ വീഴ്ച, മുതലെടുക്കാന്‍ സി.പി.എം

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധമുണ്ടായ സംഭവം വലിയ സുരക്ഷാ വീഴ്ചയായി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് കൈകഴുകിയ കണ്ണൂര്‍ പോലീസ്, സി.ഐ.എസ്.എഫിനെ പഴിചാരുകയാണ്.
വിമാനത്താവളത്തിലും വിമാനത്തിലും നടക്കുന്ന സംഭവങ്ങള്‍ക്ക് സി.ഐ.എസ്.എഫ് ആണ് ഉത്തരവാദികളെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും കണ്ണൂര്‍ എസ്.പി രാഹുല്‍ നായര്‍ പറഞ്ഞു. അതേസമയം, വിമാനത്തിനുള്ളില്‍ ഇത്തരം സംഭവം നടന്നത് വലിയ സുരക്ഷാ വീഴ്ച തന്നെയാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി സംരക്ഷണം എന്ന വാദവുമായി സി.പി.എം രംഗത്തിറങ്ങിക്കഴിഞ്ഞു. സി.പി.എം-കോണ്‍ഗ്രസ് അണികള്‍ തെരുവില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയിലേക്കാണ് സംഗതികളുടെ പോക്ക്. സ്വര്‍ണക്കടത്ത് സംഭവം തല്‍ക്കാലും വിസ്മൃതിയിലാകുമെന്നതാണ് ഇടതുകേന്ദ്രങ്ങള്‍ ഇതില്‍കാണുന്ന ഗുണവശം.
വിമാനത്തിലെ പ്രതിഷേധത്തെ തള്ളിപ്പറയാന്‍ പ്രതിപക്ഷം തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഏതറ്റംവരെയും കൊണ്ടുപോകുമെന്നാണ് പ്രതിപക്ഷ നേതാവ് തന്നെ പറയുന്നത്.
നാടിനെയും നാട്ടുകാരേയും ബുദ്ധിമുട്ടിക്കുന്ന സുരക്ഷാ സജ്ജീകരണങ്ങള്‍ക്ക് ന്യായം ചമക്കാനും സി.പി.എമ്മിന് ഈ സംഭവം ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

 

Latest News