Sorry, you need to enable JavaScript to visit this website.

പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത വനിതാ  നേതാവിനെതിരെ സൈബര്‍ ആക്രമണം

പത്തനംതിട്ട- കോണ്‍ഗ്രസ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത വനിതാ നേതാവിനെതിരെ സൈബര്‍ ആക്രമണം. ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിക്കുന്ന മഹിളകോണ്‍ഗ്രസ് നേതാവിനെയാണ് സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കാതിരുന്ന മറ്റൊരു വനിതാനേതാവിന്റെ ചിത്രവും അശ്ലീല ചുവയോടെ പ്രചിരിപ്പിക്കുന്നുണ്ട്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടാണ് പതിനാല് ജില്ലാ ആസ്ഥാനത്തേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. തരാതമ്യേന ആളുകുറവായിരുന്ന പത്തനംതിട്ടയിലെ മാര്‍ച്ചിലെ ചില ദൃശ്യങ്ങളാണ് സൈബര്‍ ആക്രമണത്തിനാധാരം. സമരം തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ നിന്ന് താഴേക്ക് വീഴാന്‍പോയ മഹിള കോണ്‍ഗ്രസ് നേതാവിനെ തടഞ്ഞു നിര്‍ത്തുന്ന ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ ദൃശ്യവും ചിത്രവുമാണ് വ്യാപകമായി സൈബര്‍ഇടത്തില്‍ പ്രചരിക്കുന്നത്.
സിപിഎം പ്രൊഫൈലുകളിലാണ് വ്യാപകമായി അശ്ലീല എഴുത്തകളോടെ  ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ ചില സിപിഎം വനിത ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ദൃശ്യങ്ങള്‍ ആഘോഷിച്ചു. ദേശാഭിമാനി പത്രത്തില്‍ ചിത്രം അച്ചടിച്ച് വന്നു. സമരത്തിന്റെ ദൃശ്യങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് പകരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ലക്ഷ്മി അശോകിന്റെ ചിത്രമാണ് പലരും കേട്ടലറക്കുന്ന വാക്കുകള്‍ എഴുതി പ്രചരിപ്പിക്കുന്നത്. വനിത പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അപകീര്‍ത്തി പ്രചരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
 

Latest News