പാലക്കാട്- ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന സുരേഷ്. എന്റെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ല. എന്താണോ നേരത്തെ പറഞ്ഞത് അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. 164 പ്രകാരം മൊഴികൊടുത്ത സംഭവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് ആരും സുവർണാവസരമായി ഉപയോഗിക്കുരുതെന്നും സ്വപ്‌ന പാലക്കാട്ട് മാധ്യമങ്ങളോടു പറഞ്ഞു.മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നോ അങ്ങനെയൊന്നും ഞാൻ പറയുന്നില്ല. ആര് മുഖ്യമന്ത്രിയായാലും അവരുടെ വരുമാനമല്ല തന്റെ വീട്ടിൽ ചിലവിന് ഉപയോഗിക്കുന്നത്. തനിക്ക് ഇപ്പോഴും ജീവന് ഭീഷണിയുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. തന്നെ ജീവിക്കാൻ അനുവദിക്കണം, ജോലി ചെയ്ത് ജീവിക്കാൻ വിടണമെന്നും സ്വപ്‌ന പറഞ്ഞു.
നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നൽകിയതിൽ രാഷ്ട്രീയ അജൻഡയില്ലെന്നും സ്വപ്ന സുരേഷ്. സോളാർ കേസ് പ്രതി സരിതയുൾപ്പെടെ ആരും തന്റെ രഹസ്യമൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. സരിതയെ അറിയില്ല. അവർ തന്റെ അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ട്. പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെ വ്യക്തിപരമായി അറിയില്ല. ഈ പ്രശ്‌നങ്ങൾ വന്നപ്പോൾ അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചുവെന്നത് സത്യമാണ്. താൻ എഴുതിയ എന്തെങ്കിലും ഉണ്ടെങ്കിൽ പി.സി.ജോർജിന് പുറത്തുവിടാമെന്നും സ്വപ്ന പറഞ്ഞു. പറഞ്ഞു തീർന്നിട്ടില്ലെന്നും ഇനിയും പറയാനുണ്ടെന്നും സ്വപ്‌ന പറഞ്ഞു.