കേരളം മാർക്കറ്റ് ചെയ്യാൻ പല വിദ്യകളും കുറച്ചു കാലമായി പ്രയോഗിച്ചു വരുന്നുണ്ട്. ഇതിൽ ചിലതൊക്കെ മഹാ അബദ്ധങ്ങളും. ഏതാനും വർഷങ്ങൾക്കപ്പുറം ജിദ്ദ വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ലോഞ്ചിനടുത്ത് കേരള ടൂറിസം നാട്ടിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് വലിയൊരു ബോർഡ് സ്ഥാപിച്ചിരുന്നു. യാത്ര പുറപ്പെടാൻ വിമാനത്തിൽ കയറുന്ന പോയന്റിൽ സ്ഥാപിച്ച ബോർഡ് ഇംഗ്ലീഷിലും. അടിപൊളി. എന്നാൽ കേരള ടൂറിസം ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. കാൽ നൂറ്റാണ്ടിനപ്പുറം ഗോവയെന്ന കൊച്ചു സംസ്ഥാനം വിജയകരമായി നടപ്പാക്കിയ മഴക്കാല ടൂറിസം പദ്ധതിയ്ക്കാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഇന്ത്യയിൽ പൊതുവേ മധ്യ വേനൽ അവധി കഴിയുന്ന മെയ് അവസാനത്തിന് ശേഷവും ആഭ്യന്തര ടൂറിസ്റ്റുകളെ പരമാവധി ആകർഷിക്കുകയെന്നതായിരുന്നു ഗോവ ടൂറിസം വകുപ്പ് മാതൃക സൃഷ്ടിച്ച മൺസൂൺ ടൂറിസം. ഹോട്ടൽ മുറി വാടക മുതൽ എല്ലാറ്റിലും ഗണ്യമായ കുറവ് വരുത്തിയാണ് സഞ്ചാരികളെ ആകർഷിച്ചത്. പീക്ക് സീസണിലെ വാടകയുടെ പത്തും ഇരുപതും ശതമാനം വാങ്ങി മാതൃക കാണിച്ചത് സർക്കാരിന്റെ അതിഥി മന്ദിരങ്ങളായിരുന്നു. ഇന്ത്യയിലെ തെക്കു പടിഞ്ഞാറേ തീരത്ത് സ്ഥിതി ചെയ്യുന്ന രണ്ടു സംസ്ഥാനങ്ങൾക്കും സാമ്യങ്ങളേറെ. വിദ്യാസമ്പന്നരാണ് ആതിഥേയർ. കേരളത്തിലെ പോലെ മഴക്കാലവും ലഭിക്കുന്നു. ഭൂപ്രകൃതിയിലും കാർഷിക വിളകളിലും വരെ സാമ്യമുണ്ട്. എന്നാൽ കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ ന്യൂനത കഴുത്തറപ്പൻ മുറി വാടകയാണ്. ഒരിക്കൽ കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരി കെ.ടി.ഡി.സി ഹോട്ടലുകളിലെ വാടകയോർത്ത് പിന്നീടൊരിക്കലും വരികയില്ല. ഇതിനൊക്കെ മാറ്റം വരുന്ന സൂചനകളാണ് കേരള ടൂറിസം വകുപ്പിന്റെ പുത്തൻ പാക്കേജുകളിൽ പ്രകടമാവുന്നത്.
ഇടവപ്പാതിയിൽ വിനോദസഞ്ചാരത്തിന് ഉണർവേകാൻ പുത്തൻ പദ്ധതിയാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയത്. കോരിച്ചൊഴിയുന്ന മഴയിൽ നനഞ്ഞും കുളിർന്നും ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള മൺസൂൺ ടൂറിസം പദ്ധതിയാണിത്.
ഉഷ്ണതരംഗം ഉത്തരേന്ത്യയെ വിഴുങ്ങുമ്പോഴാണ് കേരളത്തിന് മഴ അനുഗ്രഹമാകുന്നത്. ദൽഹി, രാജസ്ഥാൻ, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽ കടുത്ത ഉഷ്ണമാണിപ്പോൾ. അതുകൊണ്ടുതന്നെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. അതിനായി ടൂറിസത്തിലെ മാർക്കറ്റിംഗ് വിഭാഗം വലിയ പ്രചാരണവും നൽകുന്നു.
നനഞ്ഞ് കുതിർന്ന വിനോദസഞ്ചാരകേന്ദ്രങ്ങളും തെരുവുകളും ഗ്രാമങ്ങളും കാണാനും റിസോർട്ടുകളിലും ഹോട്ടലുകളിലും തങ്ങി മഴ ആസ്വദിക്കാനുമുള്ള അനുകൂല സാഹചര്യങ്ങളും സംവിധാനങ്ങളും ടൂറിസം വകുപ്പ് സഞ്ചാരികൾക്കായി സജ്ജമാക്കുന്നു.
മഴയുടെ ഭംഗി ആസ്വദിക്കാൻ പറ്റിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും മൺസൂൺ പാക്കേജിന്റെ ഭാഗമാകാം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളുടെ നേതൃത്വത്തിൽ സുരക്ഷിതമായി സഞ്ചരിക്കാനും തങ്ങാനും കഴിയുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പാക്കേജുകൾ തയ്യാറാക്കുന്നത്.പ്രഭാത- ഉച്ചഭക്ഷണം, കപ്പപ്പുഴുക്ക്, കരിപ്പെട്ടികാപ്പി, മുളക് ചമ്മന്തി, കർക്കടകക്കിറ്റ്, ഗൈഡിന്റെ സേവനം തുടങ്ങിയവയടങ്ങുന്നതാണ് മൺസൂൺ പാക്കേജുകൾ. കർക്കടത്തിൽ ആയുർവേദ ചികിത്സയ്ക്കും തിരുമ്മലിനുമായി സ്വകാര്യ ടൂറിസം സംരംഭകരും ടൂറിസ്റ്റുകൾക്കായി പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.
ടൂറിസം വകുപ്പിനെ സംബന്ധിച്ച് വലിയ പ്രതിസന്ധി നിറഞ്ഞ കാലമായിരുന്നു. പിന്നിട്ട വർഷം. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മേഖലയായിരുന്നു ടൂറിസം.
പ്രതിസന്ധിയിൽ പതറി നിൽക്കാതെ തരണം ചെയ്യാൻ തീരുമാനിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ടൂറിസം വകുപ്പ് പ്രാധാന്യം കൊടുത്തത്. കോവിഡാനന്തരം എന്ത് ചെയ്യണമെന്ന് കൃത്യമായ പ്ലാൻ ഉണ്ടാക്കിയാണ് വകുപ്പ് മുന്നോട്ട് പോയത്. അതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്തു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനം ടൂറിസം വകുപ്പ് ഊർജ്ജിതമാക്കി.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡിനു ശേഷം കേരളാ ടൂറിസം വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2022 ലെ ആദ്യപാതത്തിലെ സഞ്ചാരികളുടെ എണ്ണം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ മുന്നേറ്റം സാധ്യമായിട്ടുണ്ട്. ഈ വർഷം ആദ്യപാദത്തിൽ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷത്തെ സമാന കാലയളവിനേക്കാൾ 22 ലക്ഷം ആഭ്യന്തര സഞ്ചാരികൾ എത്തി. 72.48 ശതമാനം വളർച്ച ടൂറിസം മേഖല കൈവരിച്ചതായാണ് കണക്കാക്കുന്നത്.
വയനാട്, ഇടുക്കി, കാസർഗോഡ്, മലപ്പുറം, പത്തനംതിട്ട എന്നീ 5 ജില്ലകളിൽ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഈ ജില്ലകളിൽ ഇതിന് മുമ്പ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ഇത്രയും വർദ്ധനവ് ഉണ്ടായിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക സഞ്ചാരകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ സഞ്ചാരികളെ ആകർഷിക്കാൻ സഹായകരമായി. വയനാട്, ഇടുക്കി ജില്ലകളിൽ പ്രത്യേകമായി ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ടൂറിസം വകുപ്പ് നടത്തിയത്. വയനാട് ജില്ല വലിയ കുതിച്ചുചാട്ടത്തിലാണ്. കോാവിഡ് മഹാമാരിയിൽ നിന്നും കേരള ടൂറിസം കരകയറിയതിന്റെ സൂചനയാണ് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം
സംസ്ഥാനത്തെത്തിയ
ആഭ്യന്തര ടൂറിസ്റ്റുകൾ
ആലപ്പുഴ 3,53,921
എറണാകുളം15,87,882
ഇടുക്കി9,49,574
കണ്ണൂർ3,46,406
കാസർകോട് 1,25,688
കൊല്ലം2,09,102
കോട്ടയം1,58,922
കോഴിക്കോട് 5,67,374
മലപ്പുറം 3,42,685
പാലക്കാട് 2,00,801
പത്തനംതിട്ട 95,840
തിരുവനന്തപുരം 12,35,570
തൃശൂർ 6,59,981
വയനാട് 7,03,871