തിരുവനന്തപുരം- വിദ്വേഷ പ്രസംഗത്തിൽ ഉന്നയിച്ച കാര്യങ്ങൾ തനിക്ക് നേരിട്ട് അറിവുള്ള കാര്യങ്ങളല്ലെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞു കേട്ടതാണെന്ന ന്യായീകരണവുമായി പി.സി ജോർജ്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പി.സി ജോർജ് ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിന്റെ പേരിൽ കേസെടുത്തതിന് പിന്നിൽ പിണറായി വിജയന്റെയും വി.ഡി സതീശന്റെയും ഗൂഢാലോചനയാണെന്നും ജോർജ് ആരോപിച്ചു.
പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിൽ എത്തിയ പി.സി ജോർജിനെ അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജി ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. പ്രസംഗത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക് എന്തെങ്കിലും തെളിവുണ്ടോ എന്നും പോലീസ് ചോദിച്ചു. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ അറിഞ്ഞ കാര്യങ്ങളാണ് പ്രസംഗിച്ചതെന്ന് ജോർജ് വ്യക്തമാക്കി. പ്രസംഗത്തിൽ ഉന്നയിച്ച കാര്യങ്ങളൊന്നും തന്റെ കണ്ടെത്തലോ വാക്കുകളോ അല്ലെന്നും മതവൈരാഗ്യം ലക്ഷ്യമല്ലെന്നുംജോർജ് പറഞ്ഞു.