പ്രവാചക അപകീര്‍ത്തി; ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു

ഇസ്‌ലാമാബാദ്-പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ രണ്ട് ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ അപലപിക്കാനും പ്രതിഷേധം അറിയിക്കാനും  ഇന്ത്യന്‍ ചാര്‍ജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തിയതായി പാകിസ്ഥാന്‍ അറിയിച്ചു.


ഈ പരാമര്‍ശങ്ങള്‍ ഒരിക്കലും സ്വീകാര്യമല്ലെന്നും പാകിസ്ഥാനിലെ ജനങ്ങളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞനോട് പറഞ്ഞതായി വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റിന്റെ  ശക്തമായ പ്രതിഷേധം വിദേശകാര്യ ഓഫീസ്   അറിയിച്ചു.

പാര്‍ട്ടി വക്താക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടിയ പാകിസ്ഥാന്‍ മുസ്ലിംകള്‍ക്കുണ്ടായ വേദന ശമിപ്പിക്കാന്‍ ഇതു പോരെന്നും  ഇന്ത്യന്‍ നയതന്ത്രജ്ഞനോട് പറഞ്ഞു.


പ്രവാചകനെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയും ദല്‍ഹി മാധ്യമ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

 

Latest News