Sorry, you need to enable JavaScript to visit this website.

പീഡന പ്രോത്സാഹന  ബോഡി സ്‌പ്രേ  പരസ്യം നിര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- ബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ഇന്ത്യന്‍ ബോഡി സ്‌പ്രേ കമ്പനിയുടെ പരസ്യം നിരോധിച്ച് വാര്‍ത്താവിതരണ വകുപ്പ് മന്ത്രാലയം. ബോഡി സ്‌പ്രേയുടെ രണ്ട് പരസ്യങ്ങളാണ് ട്വിറ്ററില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്.
'ഷോട്ട്' എന്ന ഡിയോഡറന്റ് പരസ്യമാണ് വിവാദത്തിന് കാരണം. രണ്ട് പരസ്യങ്ങളിലും നാല് യുവാക്കള്‍ ദ്വയാര്‍ത്ഥമുള്ള പ്രയോഗങ്ങളാണ് നടത്തുന്നത്. പരസ്യത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. പരസ്യത്തിനെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്തും അയച്ചു.
പരസ്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. കൂടാതെ ഡല്‍ഹി പൊലീസിന നോട്ടീസും നല്‍കി. സംഭവത്തില്‍ വാര്‍ത്താ വിതരണ വകുപ്പ് ഉടന്‍ തന്നെ നടപടിയും സ്വീകരിച്ചു. പരസ്യം താത്കാലികമായി നിര്‍ത്തിവെക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും പരസ്യങ്ങളിലൂടെ സ്ത്രീകളെ ലൈംഗികച്ചുവയോടെ അവതരിപ്പിക്കുന്നതിനെതിരെയാണ് ട്വിറ്ററിലെ വിമര്‍ശനങ്ങള്‍.
 

Latest News