നെടുമ്പാശേരി-സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി നാളെ പുറപ്പെടുന്ന ആദ്യ വിമാനത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ പോകാനെത്തിയ മൂന്ന് പേരുടെ യാത്ര തടസപ്പെട്ടു.
ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്നാണ് ഇവരുടെ യാത്ര തടസപ്പെട്ടത്. ഇവരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ച് സ്വന്തം വീടുകളിലേക്ക് മടക്കി അയച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുമ്പോൾ നെഗറ്റീവായാൽ ഇവർക്ക് തീർത്ഥാടനത്തിന് അനുമതി ലഭിക്കും.
നാളെ പുറപ്പെടുന്ന വിമാനത്തിൽ ഇവർക്ക് പകരമായി മറ്റ് മൂന്ന് പേർക്ക് യാത്രാനുമതി നൽകി.കോവിഡ് പരിശോധനാ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ഹജ്ജ് ക്യാംപിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് തീർഥാടകർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഓരോ തീർഥാടകരെയും ആർ.ടി.പി.സി.ആർ പരശോധന നടത്തി നെഗറ്റീവായ ഫലം കൈമാറിയാലേ മദീനയിൽ ഇവർക്ക് താമസ സൗകര്യം ഒരുക്കാൻ കഴിയുകയുള്ളൂ.