കൊച്ചി- ക്യാപ്റ്റൻ നിലംപരിശായി, ഓരോ റൗണ്ട് വോട്ടെണ്ണൽ ഫലം പ്രഖ്യാപിക്കുമ്പോഴും ഇടതുമുന്നണി കാലിടറി വീഴുന്ന കാഴ്ചയാണ് കണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തെരഞ്ഞെടുപ്പ് ഇടതുമുന്നണി സർക്കാറിന്റെ വിലയിരുത്തലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞതാണ്. ജനഹിതം മാനിച്ച് രാജിവെക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുവികാരമാണ് തൃക്കാക്കരയിൽ കണ്ടത്. ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ആഴ്ചകളോളം മുഖ്യമന്ത്രി തൃക്കാക്കരയിൽ ക്യാംപയിൻ ചെയ്താണ് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. വൻ ധൂർത്താണ് മുഖ്യമന്ത്രിയും ഇടതുമുന്നണിയും തൃക്കാക്കരയിൽ നടത്തിയത്. ജനങ്ങളെ വിലക്കെടുക്കാനുള്ള നീക്കമാണ് സി.പി.എം നടത്തിയത്. കള്ളവോട്ടും സി.പി.എം ചെയ്തു. ഇതിനെയെല്ലാം മറികടന്നാണ് യു.ഡി.എഫ് വിജയം സ്വന്തമാക്കിയത്. കോൺഗ്രസിന്റെ പുതിയ മുഖമാണ് തൃക്കാക്കരയിൽ കണ്ടത്. ഈ കോൺഗ്രസാണ് കേരളത്തിൽ വരാൻ പോകുന്നത്. ഇടതുമുന്നണിയുടെ ദയനീയ പരാജയം ജനവിധിയായി കണ്ട് തിരുത്താൻ ഇടതുമുന്നണി തയ്യാറാകണം. കെ-റെയിൽ കേരളത്തിൽ ആവശ്യമില്ല എന്നതിന്റെ പ്രഖ്യാപനം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സുധാകരൻ പറഞ്ഞു.