കാമുകി തൂങ്ങി മരിച്ച സംഭവം; പോലീസുകാരനെ പിരിച്ചുവിട്ടു

ഇടുക്കി-പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസുകാരനെ പിരിച്ചുവിട്ടു. ശാന്തന്‍പാറ സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെയാണ് അന്വേഷണ നടപടികള്‍ക്ക് ശേഷം ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി പിരിച്ചുവിട്ടത്.
മൂന്നാര്‍ സ്വദേശിയായ ഷീബ ഏയ്ഞ്ചല്‍ റാണി(27) മരിച്ച സംഭവത്തിലാണ് നടപടി. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് കണ്ടെത്തിയതോടെയാണ്  ശിക്ഷ.
2021 ഡിസംബര്‍ 31ന് ആണ് ഷീബ ആത്മഹത്യ ചെയ്തത്. ഇതിന് മുമ്പ് കുറച്ചു ദിവസങ്ങള്‍ യുവതി കടുത്ത മാനസിക പ്രശ്‌നത്തിലായിരുന്നതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. മരിക്കുന്ന ദിവസം ഉച്ചവരെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തുടര്‍ന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്യാംകുമാറുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി.
2018ല്‍ ശ്യാം കുമാര്‍ മൂന്നാറില്‍ ജോലി നോക്കിയിരുന്നു. കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഡ്രൈവര്‍ ആയിരിക്കെ പെണ്‍കുട്ടിയുമായി അടുക്കുകയും വിവാഹം വാഗ്ദാനം നടത്തുകയും ചെയ്തു. എന്നാല്‍ ഈ വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയിടപ്പെട്ട് ഇയാളെ സ്ഥലം മാറ്റി. പിന്നീട് ബന്ധം തുടര്‍ന്നത് വീട്ടുകാര്‍ അറിഞ്ഞതുമില്ല. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് പിന്നീടാണ് പെണ്‍കുട്ടി അറിയുന്നത്. ഇടയ്ക്ക് വഴക്കിട്ട് ഭാര്യ പിണങ്ങി പോയിരുന്നതിനാല്‍ വിവാഹമോചനം നേടി ഷീബയെ കല്യാണം കഴിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ അധികം വൈകാതെ തിരിച്ചെത്തി. ഇക്കാര്യം ഷീബയെ അറിയിക്കാന്‍ പോലീസുകാരന്‍ തയ്യാറായില്ല. ഈ വിവരം അറിഞ്ഞതോടെ ശ്യാം തന്നെ വഞ്ചിച്ചുവെന്ന മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പോലീസ് കണ്ടെത്തിയത്.

 

Latest News