കോഴിക്കോട് ജില്ലയിലെ പയ്യോളിയിലെ കൊളാവിപ്പാലം ബീച്ച്് മിനി ഗോവയെന്നാണ്് അറിയപ്പെടുന്നത്. വടകര പഴയ ബസ് സ്റ്റാന്റിൽ നിന്ന് സ്വകാര്യ ബസ് സർവീസുണ്ട്. പയ്യോളി ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് ബീച്ചിലെത്താം. പയ്യോളിയിൽ നിന്ന് ജീപ്പും ഓട്ടോ റിക്ഷയും കിട്ടും. പ്രധാന റോഡിൽ നിന്ന് ചെടികളും മരങ്ങളും നിറഞ്ഞ നടപ്പാതകൾ താണ്ടി വേണം ബീച്ചിലെത്താൻ. ഗോവയുടെ പ്രകൃതി ദൃശ്യങ്ങളുടെ ചെറിയൊരു പതിപ്പ് ഇവിടെ കാണാൻ സാധിക്കും. ഇതുകൊണ്ടാകാം കൊളാവിപ്പാലം ബീച്ചിന് മിനി ഗോവയെന്ന പേര് ലഭിച്ചത്.
കണ്ടൽകാടുകൾ നിറഞ്ഞ പ്രദേശം കടന്നെത്തുന്നത് തുറസ്സായി കാണപ്പെടുന്ന കൊളാവി പാലം ബീച്ചിലേക്കാണ്. സ്വർണ നിറമാർന്ന മണൽത്തരികൾ ഉള്ള കടൽതീരവും നീലാകാശവും. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകളും കൊളാവി പാലം ബീച്ചിന്റെ പ്രത്യേകതകളാണ്. ആമകൾ ധാരാളമായി ഇവിടെ മുട്ടയിടാനായി എത്തുന്നു. കടലാമ സംരക്ഷകരായ തീര-പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ എത്തി 126 മുട്ടകൾ ശേഖരിച്ച് കൊളാവിപ്പാലം തീരത്തെ ഹാച്ചറിയിൽ വിരിയിക്കാനായി നിക്ഷേപിച്ചു.
വേലിയേറ്റത്തിനും വേലിയിറക്കിത്തിനും ഇടയിലുള്ള വേളയിലാണ് ആമകൾ മുട്ടയിടാൻ കരയിൽ കയറുന്നത്. ഒറ്റക്കൊറ്റക്കാണ് ഇവയുടെ വരവ്. വേലിയേറ്റ സമയത്ത് വെള്ളം കയറാത്ത ദൂരത്താണ് ഇവ മുട്ടയിടുക. ആദ്യം പിൻകാലുകൾ ഉപയോഗിച്ച് മണൽ ചികഞ്ഞ് മാറ്റും. ഇങ്ങനെ രണ്ടടിയോളം ആഴത്തിലും ചുറ്റളവിലും മണലിൽ കുഴിയുണ്ടാക്കും. ഇതിൽ ഒരാമ 60 മുതൽ 150 മുട്ടകൾ വരെയിടും. അതു കഴിഞ്ഞ് കുഴി മൂടും. മുട്ടയിട്ടതിന്റെ യാതൊരു ലക്ഷണവും പുറമെ കാണാതിരിക്കാൻ ശരീരം അമർത്തി മണലുറപ്പിക്കും. അതു കഴിഞ്ഞാൽ കടലിലേക്ക് മടങ്ങും.
കേരളത്തിലെ മഞ്ഞ നദിയെന്ന് അറിയപ്പെടുന്ന കുറ്റിയാടിപ്പുഴ ഒഴുകിയെത്തി കടലുമായി ചേർന്ന് ഇവിടെ ഒരു അഴിമുഖം തീർക്കുന്നു. കോടപ്പുഴയെന്നാണ് ഇവിടെ ഈ നദിയുടെ പേര്. കടലിന് നേരെ എതിർവശത്തേക്ക് നോക്കിയാൽ വടകര സാൻഡ് ബാങ്ക്‌സ് കാണാം. കോഴിക്കോട്ടുള്ള മറ്റ് ബീച്ചുകൾ പോലെ സുരക്ഷിതമല്ല ഇവിടം.
കുഞ്ഞാലി മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്ന കോട്ടക്കടപ്പുറം ബീച്ച് കടന്നാണ് മിനി ഗോവയിലെത്തുന്നത്. കോട്ടക്കടപ്പുറം കടലിന്റെ അറ്റത്തായി പ്രശസ്തമായ വെള്ളിയാങ്കല്ലും കാണാം.