Sorry, you need to enable JavaScript to visit this website.

ഉമര്‍ ഖാലിദിന്റെ സി.എ.എ പ്രസംഗം ഭീകര പ്രവര്‍ത്തനമല്ലെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി- ദല്‍ഹി പോലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെ.എന്‍.യു) ഗവേഷകനും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് 2020 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടത്തിയ പ്രസംഗം  മോശമാണെങ്കിലും ഭീകരപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന്  ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.  


മാര്‍ച്ച് 24 ന് തന്റെ ഹരജി തള്ളിയ വിചരണ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസംഗം മോശമാണ്, പക്ഷേ അത് തീവ്രവാദ പ്രവര്‍ത്തനമാകുന്നില്ല. ഇക്കാര്യം ഞങ്ങള്‍ വളരെ നന്നായി മനസ്സിലാക്കുന്നു. പ്രസംഗം ആക്ഷേപകരമായിരുന്നുവെന്നാണ് കേസെങ്കില്‍ അത്  ഒരു കുറ്റമായി കണക്കാക്കാനാവില്ല. പ്രോസിക്യൂഷന് ഒരു അവസരം കൂടി നല്‍കുകയാണ്- ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.


പ്രസംഗം അന്യായമായ നിയമത്തിന് (പൗരത്വ ഭേദഗതി നിയമം) എതിരാണെന്നും ഒരു തരത്തിലും ഇന്ത്യന്‍ ഭരണഘടനയുടെ പരമാധികാരത്തിന് എതിരല്ലെന്നും ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചു. ഉമറിനെതിരായ ദല്‍ഹി പോലീസിന്റെ ആരോപണങ്ങള്‍ ഭീകര പ്രവര്‍ത്തനമായി കണക്കാക്കാനാവില്ലെന്നും പ്രസംഗത്തില്‍ പങ്കെടുത്തവര്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

2020 ഫെബ്രുവരിയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനെ 2020 സെപ്തംബര്‍ 13നാണ് യു.എ.പി.എ ചുമത്തി ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദല്‍ഹി കലാപത്തിന് ഉമര്‍ ഖാലിദിന്റെ പ്രസംഗം പ്രേരണയായി എന്നായിരുന്നു ദല്‍ഹി പോലീസിന്റെ ആരോപണം.


പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധത്തിനിടെയാണ് 2020 ഫെബ്രുവരിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

 

Latest News