Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വഹാബിസം എന്നൊന്ന് സൗദിയിലില്ല -കിരീടാവകാശി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ലോസ് ആഞ്ചലസിൽ വാർണർ ബ്രോസാർസിന്റെ നേതൃത്വത്തിൽ വാർണർ ബ്രോസ് കമ്പനി പ്രതിനിധികൾ സന്ദർശിക്കുന്നു.

റിയാദ് - സൗദിയിൽ വഹാബിസം എന്നൊന്ന് ഇല്ലെന്നും ഇസ്‌ലാം മതം മാത്രമേയുള്ളൂവെന്നും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. ഇറാനും മുസ്‌ലിം ബ്രദർഹുഡും ഭീകരസംഘടനകളും തിന്മയുടെ ത്രയമാണെന്നും അദ്ദേഹം വിശദീകരിച്ചു. അമേരിക്കയിലെ 'ദ അറ്റ്‌ലാന്റിക്' മാസികക്ക് അനുവദിച്ച ദീർഘമായ അഭിമുഖത്തിലാണ് സൗദി കിരീടാവകാശിയുടെ പരാമർശം. 
ഇസ്‌ലാമിനെ കുറിച്ച് ചോദിച്ചുകാണ്ട് തുടങ്ങിയ ലേഖകൻ ജെഫ്രി ഗോൾഡ്‌ബെർഗിനോട് ഏകദൈവത്തിൽ മാത്രം വിശ്വസിക്കുകയും തെറ്റുകളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യാൻ ബാധ്യസ്ഥനാണ് ഇസ്‌ലാം മതവിശ്വാസി എന്ന് കിരീടാവകാശി പ്രതിവചിച്ചു. തെറ്റ് ചെയ്താൽ പാരത്രിക ലോകത്ത് വിചാരണ നേരിടേണ്ടിവരുമെന്ന ചിന്ത വേണം. അല്ലാഹുവിന്റെ ഗ്രന്ഥം പ്രചരിപ്പിക്കുക എന്നതാണ് ഒരു മതവിശ്വാസിയുടെ രണ്ടാമത്തെ ബാധ്യത. മിഡിൽ ഈസ്റ്റ്, ഉത്തരാഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും ഇസ്‌ലാം വ്യാപിക്കാൻ 1400 വർഷം മുമ്പ് മുതൽ മുസ്‌ലിംകൾ ഈ ബാധ്യതയാണ് നിർവഹിച്ചത്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും മതപ്രചാരണത്തിന് മുസ്‌ലിംകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
തിന്മയുടെ ത്രയങ്ങളെന്ന് ഇറാൻ, ഇസ്‌ലാമിക് ബ്രദർഹുഡ്, ഭീകര സംഘടനകൾ എന്നിവയെ വിശേഷിപ്പിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് കിരീടാവകാശിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഇസ്‌ലാമിക രാഷ്ട്രം ബലപ്രയോഗത്തിലൂടെ സ്ഥാപിക്കണമെന്നതാണ് ഈ മൂന്ന് കക്ഷികളുടെയും വാദങ്ങളുടെ അടിസ്ഥാന തത്വം. എന്നാൽ ഇത് ഇസ്‌ലാമിന്റെ അധ്യാപനത്തിന് വിരുദ്ധമാണ്. മറിച്ച്, ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കാനാണ് ദൈവിക കൽപന. അമുസ്‌ലിം രാജ്യങ്ങളിലെ ആളുകൾക്കു മുഴുവൻ സത്യം മനസ്സിലാക്കാൻ അവസരം ഒരുക്കുകയാണ് വേണ്ടത്. ലോകത്ത് മുഴുവൻ മതഗ്രന്ഥങ്ങൾ വിൽക്കുന്നതിനും സന്ദേശം പ്രചരിപ്പിക്കുന്നതിനും സൗകര്യമുണ്ട്. ഇസ്‌ലാം പ്രചരിപ്പിക്കുന്നതിന് വേണ്ടി യുദ്ധം ചെയ്യുക എന്നത് തീർത്തും മതവിരുദ്ധമാണെന്നും കിരീടാവകാശി വ്യക്തമാക്കി. ഇസ്‌ലാമിക അധ്യാപനങ്ങളെ വികലമാക്കി ചിത്രീകരിച്ച് തങ്ങളുടെ ആശയങ്ങൾക്ക് അനുകൂലമാക്കുന്നതിനാലാണ് ഇവരെ തിന്മയുടെ ത്രയം എന്ന് വിശേഷിപ്പിക്കുന്നതെന്നും കിരീടാവകാശി വിശദീകരിച്ചു. 1979 ന് മുമ്പ്, സൗദി അറേബ്യ എണ്ണയിൽനിന്നും മറ്റുമുള്ള മുഴുവൻ വരുമാനവും ബ്രദർഹുഡിനോട് ആശയതലത്തിൽ സാമ്യമുള്ള വഹാബിസം പ്രചരിപ്പിക്കുന്നതിനല്ലേ ഉപയോഗപ്പെടുത്തിയത് എന്ന ചോദ്യത്തിനോട് മറുചോദ്യമുന്നയിച്ചായിരുന്നു കിരീടാവകാശിയുടെ പ്രതികരണം. വഹാബിസം എന്ന സംജ്ഞയെ കുറിച്ചറിയില്ലെന്നും വിശദീകരിക്കാമോയെന്നുമുള്ള മുഹമ്മദ് സൽമാൻ രാജകുമാരന്റെ ചോദ്യത്തിൽ ആദ്യമൊന്ന് പതറിയ ജെഫ്രി 18 ാം നൂറ്റാണ്ടിൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് സ്ഥാപിച്ച, തീവ്ര സ്വഭാവമുള്ള സലഫീ, ഭീകര പ്രസ്ഥാനമാണെന്ന് പ്രതിവചിച്ചു. വഹാബിസം എന്നത് കൃത്യമായി നിർവചിക്കാൻ ആർക്കും സാധ്യമല്ലെന്നും സൗദിയിൽ വഹാബിസം എന്നൊന്ന് ഇല്ലെന്നും തങ്ങളാരും ഇങ്ങനെ വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കി. സൗദിയിൽ സുന്നി, ശിയ എന്നിങ്ങനെ രണ്ട് വിഭാഗം മുസ്‌ലിംകളുമുണ്ട്. ഹമ്പലി, ഹനഫി, ശാഫി, മാലികി എന്നീ നാല് കർമശാസ്ത്ര ചിന്താധാരകളുമുണ്ട്. ചില വിഷയങ്ങളിൽ ഇവർക്കിടയിൽ വ്യത്യാസമുണ്ടെന്നത് ശരിയാണ്. പക്ഷേ, ഇതിലെല്ലാം നന്മയുമുണ്ട്. തുടർന്ന് ആലുസഊദ് കുടുംബത്തിന്റെ താഴ്‌വഴികളെ കുറിച്ചും ഇത് സൗദി അറേബ്യയിൽ അധികാരം കയ്യാളുന്നതിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ചും കിരീടാവകാശി വിശദമാക്കി.
ജനങ്ങളെ ശരിയായ ഇസ്‌ലാമിനെ കുറിച്ച് പഠിപ്പിക്കുന്നതിനും പൊതുനന്മക്ക് പ്രേരിപ്പിക്കുന്നതിനും ഗോത്ര നേതാക്കളോട് ഒന്നിച്ച് പോരാടിയ നിരവധി പണ്ഡിതന്മാരിൽ ഒരാളാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്. 
സൗദി അറേബ്യയിൽ പൊതുവായുള്ള ചില കാര്യങ്ങളുണ്ട്. എല്ലാവരും മുസ്‌ലിംകളാണ്. സംസാര ഭാഷ അറബിയാണ്. ചിലയാളുകൾ വഹാബിസത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും അവർക്ക് ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് യഥാർഥ്യം. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ കുടുംബം ഇന്ന് ആലുശൈഖ് എന്ന പേരിൽ പ്രസിദ്ധമാണ്. ഇതുപോലെ, ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്ന് രാജ്യത്തുണ്ട്. 
സൗദി മന്ത്രിസഭയിലും ഉദ്യോഗ തലത്തിലും വരെ ശിയാ വിശ്വാസികളെ കണ്ടേക്കുമെന്നും രാജ്യത്തെ പ്രധാനപ്പെട്ട ഒരു യൂനിവേഴ്‌സിറ്റിയുടെ റെക്ടർ സ്ഥാനത്ത് വരെ ശിയാ വിശ്വാസിയുണ്ടെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. 

 

Latest News