ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍

ചെന്നൈ- ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നിന്നും വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. ദല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നാട്ടിലെത്തിക്കും. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് മോഷണം പോയത്. സ്വര്‍ണത്തിന് ഏകദേശം ഒന്നരക്കോടി രൂപ വില വരും. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടി, 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടി, 40 പവന്‍ വരുന്ന സ്വര്‍ണാഭരണം എന്നിവ മോഷണം പോയിരുന്നു. മെയ് പന്ത്രണ്ടിന് രാത്രി 7.40നും 8.40നും ഇടയില്‍ ആയിരുന്നു മോഷണം. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.രാത്രി 9.30ന് വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോള്‍ മുകള്‍നിലയില്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. പരിശോധനയില്‍ മോഷണം നടന്നതായി മനസ്സിലായി.
കിടപ്പുമുറിയില്‍ കയറി അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. മറ്റു മുറികള്‍ തുറന്നിരുന്നില്ല.
 

Latest News