Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജീവകാരുണ്യത്തിന്റെ മറുവാക്ക് മുഹമ്മദലി പടപ്പറമ്പ്

ജിദ്ദയിലെ ഇന്ത്യക്കാർക്ക് സുപരിചിതനായിരുന്ന, പ്രവാസി പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന, പ്രമുഖ സാമൂഹിക പ്രവർത്തകൻ മലപ്പുറം പടപ്പറമ്പ് സ്വദേശി മുഹമ്മദലി കഴിഞ്ഞ ദിവസം നിര്യാതനായി. കഷ്ടപ്പെടുന്ന പ്രവാസികൾക്ക് അത്താണിയായിരുന്നു ആ ജീവിതം.

മുഹമ്മദലി പടപ്പറമ്പ് എന്ന ജീവകാരുണ്യ പ്രവർത്തകന്റെ ജീവനറ്റ ശരീരം ഇന്നലെ രാവിലെ മണ്ണോട് ചേർന്നു. മുഹമ്മദലിയുടെ കൊച്ചു വീടിന്റെ മുൻപിൽ അന്ത്യോപചാരം അർപ്പിക്കാൻ വൻ ജനാവലിയാണ് തടിച്ചു കൂടിയത്. എല്ലാവർക്കും പറയാനുള്ളത് മുഹമ്മദലിയുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ച്, അന്യരെ സമാധാനപ്പെടുത്തുന്ന വാക്കുകളെക്കുറിച്ച്.  സ്വന്തം സുഖങ്ങൾ മാറ്റിവെച്ച് അപരന്റെ സുഖത്തിനായി നെട്ടോട്ടമോടിയിരുന്ന ആ നല്ല മനുഷ്യനെക്കുറിച്ച്.
പടപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി പുറത്തിറങ്ങുമ്പോൾ നാട്ടുകാരണവരായ ബാപ്പുക്ക തൊട്ടപ്പുറത്തെ പീടികക്കോലായ ചൂണ്ടിക്കാണിച്ചു പറഞ്ഞു. ആ പീടികത്തിണ്ണയിൽ കുറെ നാളായി കുളിക്കാതെ, മുഷിഞ്ഞ വസ്ത്രം മാറാതെ വികൃത രൂപമായ ഒരു ഭ്രാന്തനുണ്ടായിരുന്നു. മുഹമ്മദലി അയാളെ കുളിപ്പിച്ച്, വൃത്തിയുള്ള വസ്ത്രവും ഭക്ഷണവും ചികിൽസയും നൽകി പുതിയ ഒരു മനുഷ്യനാക്കി മാറ്റി. ഇങ്ങനെ നിരവധി പേരെ അവരുടെ വീട്ടിൽ ചെന്ന് പരിചരിക്കുന്നതിന് ഒരു അറപ്പും വെറുപ്പുമില്ലായിരുന്നു മുഹമ്മദലിക്ക്.
അസംഖ്യം രോഗികളെ ആത്മാർഥമായി പരിചരിച്ചിരുന്നതിനെക്കുറിച്ച് നാട്ടുകാർ വാചാലരായി. നാട്ടിൽ താമസമാക്കിയിട്ട് രണ്ട് വർഷത്തോളമായിട്ടുള്ളൂവെങ്കിലും നിരവധി പേർക്ക് തണലാകാൻ മുഹമ്മദലിക്ക് കഴിഞ്ഞു.
ഗൾഫുകാരനായിരുന്നല്ലോ എന്ന ഗണത്തിൽ പെടുത്തി ആരും പക്ഷേ മുഹമ്മദലിയുടെ സാമ്പത്തിക പ്രയാസങ്ങൾ വേണ്ടവിധം മനസ്സിലാക്കിയതുമില്ല.
ജിദ്ദയിലായിരിക്കുമ്പോൾ മുഹമ്മദലിയുടെ ശ്രമഫലമായി ജയിൽ മോചിതനാക്കിയ ഒരു രോഗിയെ കാണാൻ ഞാനും മുഹമ്മദലിയോടൊപ്പം പോയിരുന്നു. മുഹമ്മദലിയെ കണ്ടപ്പോൾ  എന്തേ ഇന്നലെ വരാഞ്ഞത് എന്ന് ശകാര വർഷമായിരുന്നു ലഭിച്ചത്. ചിരിച്ചുകൊണ്ട് അയാളെ സാന്ത്വനപ്പെടുത്തിയാണ് മുഹമ്മദലി മടങ്ങിയത്. 

മുഹമ്മദലിയുടെ ഖബറടക്കത്തിനെത്തിയവർ 


അഴുകിയ മൃതശരീരങ്ങൾ, വ്രണിതമായ ശരീരങ്ങൾ -ഇവയൊന്നും ഒരു മടിയും കൂടാതെ കോരിയെടുക്കുമായിരുന്നു മുഹമ്മദലി. ജിദ്ദയിലെ ക്ലിനിക്കുകളുമായും ആശുപത്രികളുമായും മറ്റും നിരന്തരം ബന്ധപ്പെട്ട് അർഹരായ എല്ലാ പ്രവാസികൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കാനും മുഹമ്മദലി പരിശ്രമിക്കുമായിരുന്നു.
ഖബറടക്കിയതിന് ശേഷം മുഹമ്മദലിയുടെ വീട്ടുകാരെ കാണാനെത്തിയ ഞങ്ങൾ ജിദ്ദാ സുഹൃത്തുക്കൾക്ക് മുന്നിൽ ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. എല്ലാവരേയും ചികിൽസിക്കാൻ കൊണ്ടുപോവുമായിരുന്ന മകൻ അവന്റെ രോഗങ്ങൾ നിസ്സാരമായി കണ്ടു. ഞങ്ങൾക്ക് ഇനി ആരുമില്ലാതായി.
ആ ഉമ്മയുടെ ഏക ആൺമകനായിരുന്നു മുഹമ്മദലി. വെറും കയ്യോടെയാണ് സൗദിയിൽ നിന്നു മടങ്ങിയത്. 
ചെറിയ വീട്ടിൽ ഇനി മുഹമ്മദലിയുടെ കുടുംബവും ഉമ്മയും വിവാഹ മോചിതയായ പെങ്ങളും ഒറ്റയ്ക്കായി. ഒപ്പം ഒരുപാട് പേരെ സഹായിച്ച, പരോപകാരിയായ പാവം മുഹമ്മദലിയുടെ കരുണാർദ്രമായ നിരവധി ഓർമ്മകളും...


 

Latest News