22 കാരന്റെ ബലാത്സംഗത്തിനിരയായ 65 കാരി മരിച്ചു

പത്തനംതിട്ട- അമ്പലപ്പുഴയില്‍ 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയില്‍ സുനീഷി (അപ്പു22)നെ തോപ്പുംപടിയില്‍ നിന്ന് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

25നു രാത്രി പത്ത് മണിക്കായിരുന്നു സംഭവം.  പ്രതി സുനീഷ് വയോധികയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് വന്ന് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. തുടര്‍ന്ന് ബലാത്കാരം ചെയ്തു. ഗുരുതരമായി പരിക്കേറ്റ വയോധികയെ രാത്രി തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നഴ്‌സിനോടാണ് പീഡനവിവരം വയോധിക വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിദഗധ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണ കാരണം എന്താണ് എന്നത് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു. ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് പോസ്റ്റ്‌മോര്‍ട്ടം.

വയോധികയുടെ ഭര്‍ത്താവും മകനും അടക്കമുള്ളവര്‍ വിദേശത്താണ്. സുനീഷിന് വീട്ടമ്മയെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നതായാണ് സൂചന. ഇത് മുതലെടുത്തുകൊണ്ടാണ് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചതെന്നാണ് വിവരം.

 

Latest News