കണ്ണൂർ- തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കേളകത്തെ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. പേരാവൂർ അടക്കാത്തോടിലെ അബ്ദുൽ റഹ്മാൻ ഇബ്രാഹിം ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്നെത്തിയ പോലീസ് സംഘമാണ് അബ്ദുൽ റഹ്മാനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുപോയി. അപകീർത്തി പ്രചാരണ കേസിൽ പട്ടാമ്പി കൊപ്പം ആമയൂർ തച്ചരക്കുന്നത്ത് വീട്ടിൽ ടി.കെ. അബ്ദുൽ ഷുക്കൂർ, തേൻകുറിശി പാണമേട് അരിയക്കോട് ആർ. ശിവദാസൻ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരും കോൺഗ്രസ് പ്രവർത്തകരാണ്.
കണ്ണൂരിൽ പിടിയിലായ അബ്ദുൽ റഹ്മാൻ സജീവ യൂത്ത് ലീഗ് പ്രവർത്തകനാണ്. ഇയാളുടെ മരുമകന്റെ പേരിൽ ഫെയ്‌സ് ബുക്കുണ്ടാക്കി അതിലൂടെ ജോ ജോസഫിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വന്ന അപകീർത്തികരമായ വീഡിയോ പലർക്കും കൈമാറിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. അബ്ദുൽ റഹ്മാന്റെ സഹോദരി മുസ്‌ലിം ലീഗ് മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
അപകീർത്തികരമായ വീഡിയോ കൈമാറ്റം ചെയ്ത സംഭവത്തിൽ നിരവധി പേരെ കണ്ടെത്താൻ കഴിഞ്ഞുവെങ്കിലും, വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ വ്യക്തിയെ കണ്ടെത്തുന്നതിന് സൈബർ സെൽ അന്വേഷണം നടക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് അധികൃതരിൽ നിന്ന് വിവരം തേടുന്നുമുണ്ട്. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, ഇത് നിർമിച്ച് സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്തവരെയാണ് കണ്ടെത്തി നടപടിയെടുക്കേണ്ടതെന്ന് നേതാവ് ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ എച്ച്. നാഗരാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.