Sorry, you need to enable JavaScript to visit this website.

ജയിലില്‍ നിന്നിറങ്ങിയ പി.സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍

കോട്ടയം- പരസ്യപ്രചാരണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച മുന്‍ എംഎല്‍എ പി. സി ജോര്‍ജ് ഇന്ന് തൃക്കാക്കരയിലെത്തും. ബിജെപിയുടെ പ്രചാരണത്തിനായാണ് പി സി എത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് തൃക്കാക്കരയില്‍ പി സി മറുപടി നല്‍കിയേക്കും. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഇടത് മുന്നണി പ്രചാരണം കടുപ്പിക്കുമ്പോഴാണ് പി സിയുടെ വരവ് എന്നുള്ളതാണ് ശ്രദ്ധേയം. മതവിദ്വേഷ പ്രസംഗ കേസില്‍ ജയില്‍ മോചിതനായ പി സി ജോര്‍ജ് ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തിയിരുന്നു.
പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് പി .സി ജോര്‍ജിനെ വരവേറ്റത്. ജന്മനാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തേഷമെന്നും ജനങ്ങള്‍ സത്യം മനസിലാക്കിയെന്നും പി സി ജോര്‍ജ് പറഞ്ഞു. സ്വീകരണത്തിനെത്തിയ ആള്‍ക്കൂട്ടം അതാണ് തെളിയിക്കുന്നത്. ജയില്‍ ജീവിതം പുതിയ അനുഭവമായിരുന്നു. പറയാനുള്ളത് കോട്ടയത്തും പറയും. തൃക്കാക്കരയില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്റെ പരിമിതിയില്‍ നിന്ന് പറയാനുള്ളത് പറയുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 33 വര്‍ഷമായി നിയമസഭാംഗമായിരുന്ന പി .സി ജോര്‍ജ് നിയമത്തിന്റെ പിടിയില്‍ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മറിച്ചായാല്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി. സമൂഹത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി .സി ജോര്‍ജിന്റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാല്‍ ഇനിയും ഇത്തരം പ്രസംഗം ആവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി അറിയിച്ചു.
എന്നാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി .സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളില്‍ ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പി .സി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുമിറങ്ങി. ബിജെപി പ്രവത്തകര്‍ ജയില്‍ കവാടത്തില്‍ സ്വീകരണം നല്‍കിയിരുന്നു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ ഡിജിപിക്ക് പരാതി നല്‍കി.
 

Latest News