Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിന്റേത് ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രം -പി.എം.എ സലാം

കണ്ണൂർ- മത, സാമുദായിക സംഘടനകളിൽ അനൈക്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രങ്ങളാണ് സി.പി.എം നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും കഴിഞ്ഞ പണ്ടത്തെ കേരളമല്ല ഇപ്പോൾ. പരസ്പര വിശ്വാസം തകർക്കും വിധം ജനങ്ങളിൽ ഭിന്നതയുണ്ടാക്കി നാടിന്റെ സമാധാനം തകർക്കുന്ന നിലപാടാണ് സി.പി.എം കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സലാം.
വോട്ടിന് വേണ്ടിയും ഭരണത്തിന് വേണ്ടിയും രാഷ്ട്രീയ സാമുദായിക ഐക്യം തകർക്കുന്ന നയങ്ങളും നിലപാടുകളുമാണ് ഇടത് ഭരണത്തിൽ സി.പി.എമ്മിൽ നിന്നുണ്ടാകുന്നത്. ക്രൈസ്തവ, മുസ്‌ലിം സൗഹാർദം തകർത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുക വഴി യു.ഡി.എഫിനെ തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
യു.ഡി.എഫിനെ രാഷ്ട്രീയമായി നേരിടാൻ പറ്റില്ലെന്നതുകൊണ്ടാണ് മതങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് സ്പർദ്ധയുണ്ടാക്കാൻ നോക്കുന്നത്. പല കാര്യങ്ങളിലും വർഗീയ നിലപാടാണ് സി.പി.എം സെക്രട്ടറിയിൽ നിന്നുപോലും ഉണ്ടാകുന്നത്. 
സമുദായങ്ങളെ പരസ്പരം ഭയപ്പെടുത്തി നാടിന്റെ സാഹോദര്യം തകർക്കാനുള്ള ശ്രമങ്ങളാണ് ഭരണതലത്തിൽ നിന്നും ഉണ്ടാകുന്നത്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് വഴി ഇതര സമുദായങ്ങളുടെ പ്രിതി പിടിച്ചുപറ്റാനാണ് സി.പി.എം നീക്കം. ദേവസ്വം ബോർഡിലുൾപ്പെടെ അതത് സമുദായങ്ങളെ നിയമിക്കുന്നിടത്ത് ഒരു വിഭാഗത്തിന് അർഹതപ്പെട്ടതും തട്ടിയെടുക്കാനാണ് സി.പി.എം നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നതെന്നും സലാം പറഞ്ഞു.  ജില്ലാ വൈസ് പ്രസിഡന്റ് എസ്. മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന നേതാക്കളായ എം.സി. മായിൻ ഹാജി, സി.എച്ച്. റഷീദ്, അബ്ദുറഹ്മാൻ കല്ലായി, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കളത്തിൽ അബ്ദുല്ല, അബ്ദുൽ കരീം ചേലേരി സംസാരിച്ചു.

Latest News